Big stories

ഈ വര്‍ഷം ഹജ്ജിന് 10 ലക്ഷം പേര്‍ക്ക് അനുമതി

ഈ വര്‍ഷം ഹജ്ജിന് 10 ലക്ഷം പേര്‍ക്ക് അനുമതി
X

റിയാദ്: ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതിന് 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കും. രാജ്യത്തിന് അകത്തും പുറത്തുനിന്നും അടക്കം 10 ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യ ഹജ്ജിന് അവസരം നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുശേഷമാണ് ഇത്തവണ റെക്കോര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക.

കൊവിഡിന്റെ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഇതോടൊപ്പം 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടകര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും വേണം. കൂടാതെ ആരോഗ്യവകുപ്പിന്റെ മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തുനിന്ന് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് എത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഓരോ രാജ്യത്തിനുമുള്ള ക്വാട്ട അതത് എംബസികളുമായി കൂടിയാലോചിച്ച് ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിക്കും.

ഇന്ത്യയുടെ അടക്കമുള്ള ക്വാട്ടയുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാവുമെന്ന് സൗദി സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സി എസ്എപി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണ 50,000 പേര്‍ക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. സൗദിയില്‍നിന്നുള്ളവരെ മാത്രമായിരുന്നു തീര്‍ത്ഥാടനത്തിന് അനുവദിച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷം സൗദിയില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. കൊവിഡിന് മുമ്പ് 2.5 ദശലക്ഷത്തോളം പേരാണ് പ്രതിവര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തിക്കൊണ്ടിരുന്നത്.

Next Story

RELATED STORIES

Share it