Sub Lead

സമസ്ത മദ്‌റസാ പൊതുപരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു

സമസ്ത മദ്‌റസാ പൊതുപരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു
X

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും മദ്‌റസാ പൊതുപരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി രജിസ്റ്റര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 ശതമാനം). ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,582 കേന്ദ്രങ്ങളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,601 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. മാര്‍ച്ച് 4ന് സിബിഎസ്ഇ പൊതുപരീക്ഷയും, എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷയിലും പങ്കെടുക്കേണ്ടിവന്ന കുട്ടികള്‍ക്ക് മാത്രമായി ഈ വര്‍ഷം മാര്‍ച്ച് 12ന് സ്‌പെഷ്യല്‍ പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,18,191 കുട്ടികളില്‍ 1,15,688 പേര്‍ വിജയിച്ചു. 97.88ശതമാനം. 1,191 ടോപ് പ്ലസും, 15,297 ഡിസ്റ്റിംഗ്ഷനും, 37,417 ഫസ്റ്റ് ക്ലാസും, 21,303 സെക്കന്റ് ക്ലാസും, 40,480 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,388 കുട്ടികളില്‍ 98,671 പേര്‍ വിജയിച്ചു. 99.28 ശതമാനം. 1,978 ടോപ് പ്ലസും, 20,235 ഡിസ്റ്റിംഗ്ഷനും, 36,419 ഫസ്റ്റ് ക്ലാസും, 14,002 സെക്കന്റ് ക്ലാസും, 26,037 തേര്‍ഡ് ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,415 കുട്ടികളില്‍ 38,961 പേര്‍ വിജയിച്ചു. 98.85 ശതമാനം. 232 ടോപ് പ്ലസും, 3,738 ഡിസ്റ്റിംഗ്ഷനും, 11,185 ഫസ്റ്റ് ക്ലാസും, 7,561 സെക്കന്റ് ക്ലാസും, 16,245 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 7,476 കുട്ടികളില്‍ 7,421 പേര്‍ വിജയിച്ചു. 99.26 ശതമാനം. 47 ടോപ് പ്ലസും, 882 ഡിസ്റ്റിംഗ്ഷനും, 2,426 ഫസ്റ്റ് ക്ലാസും, 1,406 സെക്കന്റ് ക്ലാസും, 2,660 തേര്‍ഡ്ക്ലാസും ലഭിച്ചു.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് കര്‍ണാടക സംസ്ഥാനത്താണ്. 10,988 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തത് യുഎഇയിലാണ്. 1,134 വിദ്യാര്‍ത്ഥികള്‍ ഇവിടെ പരീക്ഷയെഴുതി.

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാവും.

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2023 മെയ് 7ന് ഞായറാഴ്ച നടക്കുന്ന 'സേ'പരീക്ഷയില്‍ പങ്കെടുക്കാം. www.online.samastha.info എന്ന സൈറ്റില്‍ മദ്‌റസ ലോഗിന്‍ ചെയ്ത് സേപരീക്ഷക്ക് 200 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 8 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്(കാന്തപുരം വിഭാഗം) കഴിഞ്ഞ മാസം നടത്തിയ അഞ്ച്, ഏഴ്, 10, 12 ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലവും പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. മൊത്തം 1,77,400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,73,364 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. അഞ്ചാം തരത്തില്‍ 95.34 ശതമാനവും ഏഴാം തരത്തില്‍ 97.18 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 99.38 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

അഞ്ചാം തരത്തില്‍ 13,872 കുട്ടികളും ഏഴാം തരത്തില്‍ 7,578 കുട്ടികളും പത്താം തരത്തില്‍ 3,864 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 223 കുട്ടികളും എല്ലാ വിഷയത്തിലും എ+ ഗ്രേഡ് നേടി. കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 22 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 2,600 അധ്യാപകര്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ ഏഴ് മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation).

Next Story

RELATED STORIES

Share it