Sub Lead

കമ്മ്യൂണിസത്തിനെതിരായ പ്രമേയം: വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സമസ്ത

സംഘടനയെ ദുര്‍ബലപ്പെടുത്താന്‍ പഴുത് നോക്കുന്നവരുടെ രീതിയായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാനാകൂ. മാധ്യമ പ്രവര്‍ത്തനത്തിന്റെ നൈതികതയെ പോലും വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിനും അഭിലഷണീയമല്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു

കമ്മ്യൂണിസത്തിനെതിരായ പ്രമേയം: വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സമസ്ത
X

മലപ്പുറം: മലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ പാസാക്കിയ കമ്മ്യൂണിസത്തിനെതിരായ പ്രമേയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന പ്രതികരണവുമായി സമസ്ത രംഗത്ത്. വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി പറഞ്ഞു. സമസ്ത ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം അംഗീകരിച്ച പ്രമേയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം ചില മാധ്യമസ്ഥാപനങ്ങള്‍ ദുഷ്ടലാക്കോടെ മെനഞ്ഞുണ്ടാക്കിയ കുതന്ത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. മതം, ആദര്‍ശം, സാമുദായികം, സാംസ്‌കാരികം, കാലികം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. സമ്മേളന പ്രമേയം സൂചിപ്പിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം സമസ്ത പ്രസിഡന്റിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച മാറ്ററില്‍ ആദര്‍ശവുമായി ബന്ധപ്പെട്ട ഒന്നാം പ്രമേയം പൂര്‍ണമായി ഒഴിവാക്കി. സാമുദായിക മേഖലയുമായ ബന്ധപ്പെട്ട രണ്ടാം പ്രമേയത്തിന്റെ ആദ്യ സിംഹഭാഗവും വെട്ടിയൊഴിവാക്കിയാണ് പ്രചരിപ്പിച്ചതെന്നും മൊയ്തീന്‍ ഫൈസി ആരോപിച്ചു.

സാമൂഹിക മുന്നേറ്റത്തിന്റെ നാനാതുറകളില്‍ സംഭാവനകളര്‍പ്പിച്ച് പൊതുസമൂഹത്തിന്റെ പിന്തുണ നേടി വിവാദങ്ങള്‍ക്കിടം കൊടുക്കാതെ ഒരു നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സമസ്ത. സംഘടനയെ ദുര്‍ബലപ്പെടുത്താന്‍ പഴുത് നോക്കുന്നവരുടെ രീതിയായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാനാകൂ. മാധ്യമ പ്രവര്‍ത്തനത്തിന്റെ നൈതികതയെ പോലും വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിനും അഭിലഷണീയമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം ആലത്തൂര്‍പടിയില്‍ സമാപിച്ച നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് ചിന്തകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്താന്‍ മുസ്‌ലിം സമൂഹം തയാറാകണമെന്ന് ആഹ്വാനമുണ്ടായത്. സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരേ ജാഗ്രതാനിര്‍ദേശമുണ്ടായത്. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവല്‍ക്കരിച്ചും താത്വികാധ്യാപനം നല്‍കുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജില്ലാ സമ്മേളനത്തിലെ കമ്മ്യൂണിസത്തിനെതിരായ പ്രമേയം തന്റെ അറിവോടെയല്ല പാസാക്കിയതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്.

Next Story

RELATED STORIES

Share it