Sub Lead

മുസ്‌ലിംകളുടെ ഖബറിടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് 'ധര്‍മ'ത്തിന്റെ ലംഘനം: ക്ഷേത്ര ട്രസ്റ്റിന് അഭിഭാഷകന്റെ കത്ത്

1885 ലെ കലാപത്തില്‍ 75 മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും അവരെ പള്ളിക്ക് ചുറ്റുമുള്ള ഖബറിടത്തില്‍ അടക്കം ചെയ്യുകയും ചെയ്തു. അതിനുശേഷവും ഈ ഭൂമി ഖബറിസ്ഥാനായി ഉപയോഗിച്ചുവെന്നും കത്തില്‍ പറയുന്നു.

മുസ്‌ലിംകളുടെ ഖബറിടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ധര്‍മത്തിന്റെ ലംഘനം: ക്ഷേത്ര ട്രസ്റ്റിന് അഭിഭാഷകന്റെ കത്ത്
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ ഖബറിടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് 'സനാതന ധര്‍മ'ത്തിന്റെ ലംഘനമാകുമെന്ന് ബാബരി മസ്ജിദ് കേസില്‍ മുസ് ലിംകളെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ എം ആര്‍ ഷംഷാദ്. ഫെബ്രുവരി 15ന് രാമക്ഷേത്ര ട്രസ്റ്റിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പൊളിച്ചുമാറ്റിയ ബാബരി മസ്ജിദിന് ചുറ്റും ഒരു ഖബറിടം നിലവിലുണ്ടെന്നും അയോധ്യയില്‍ 1885 ലെ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മുസ്‌ലിംകളെ അവിടെ അടക്കം ചെയ്തുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

1885 ലെ കലാപത്തില്‍ 75 മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും അവരെ പള്ളിക്ക് ചുറ്റുമുള്ള ഖബറിടത്തില്‍ അടക്കം ചെയ്യുകയും ചെയ്തു. അതിനുശേഷവും ഈ ഭൂമി ഖബറിസ്ഥാനായി ഉപയോഗിച്ചുവെന്നും കത്തില്‍ പറയുന്നു.

ഖബറിടത്തിന് മുകളില്‍ ക്ഷേത്രം നിര്‍മിച്ചാല്‍ എന്ത് സംഭവിക്കുമെന്നും ഷംഷാദ് ചോദിച്ചു. 67 ഏക്കര്‍ സ്ഥലത്ത് 5 ഏക്കറോളം ഖബറിടമായിരുന്നു എന്നതാണ് വസ്തുതയെന്നും അദ്ദേഹം വ്യക്തമാക്കി.

'ഏറ്റെടുക്കല്‍ നടന്നപ്പോള്‍ (1993 ല്‍) ഈ 67 ഏക്കറിനുള്ളില്‍ ഒരു ക്ഷേത്രം, പള്ളി, ലൈബ്രറി എന്നിവ നിര്‍മ്മിക്കാനായിരുന്നു പദ്ധതി'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിം പക്ഷത്ത് നിന്നുള്ള ഇക്ബാല്‍ അന്‍സാരിയെ പ്രതിനിധീകരിച്ചിരുന്ന അഡ്വ.ഷംഷാദ് അയോധ്യ നിവാസികള്‍ക്ക് വേണ്ടിയാണ് രാമക്ഷേത്ര ട്രസ്റ്റിന് കത്തെഴുതിയിരിക്കുന്നത്.




Next Story

RELATED STORIES

Share it