Sub Lead

പ്രഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; നാളെ പ്രത്യേക സിറ്റിങ്

ജസ്റ്റിസ് എം ആര്‍ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുക. രാവിലെ പതിനൊന്നിന് വാദം കേള്‍ക്കും.

പ്രഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരേ   സുപ്രിംകോടതിയെ സമീപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; നാളെ പ്രത്യേക സിറ്റിങ്
X

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അപ്പീല്‍ നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുക. രാവിലെ പതിനൊന്നിന് വാദം കേള്‍ക്കും.

ബോബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് സായിബാബയെയും കേസില്‍ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്.

2014ലാണ് ജിഎന്‍ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോവാദി ബന്ധമുണ്ടെന്ന് പോലിസ് ആരോപിക്കുന്ന റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു, മാവോവാദികള്‍ക്ക് അനുകൂലമായി പ്രസംഗിച്ചു തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ട കുറ്റം. 2005 മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നുവെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു.

കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി അടക്കം ആറ് പേര്‍ അറസ്റ്റിലായി. 2017ല്‍ യുഎപിഎ വകുപ്പുകള്‍ പ്രകാരം ഗച്ച് റോളിയിലെ സെഷന്‍സ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവിനിടെ മറ്റ് അഞ്ചു പേരില്‍ ഒരാളായ പാണ്ടു നരോത്തെ എച്ച് 1 എന്‍ 1 ബാധിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ജയിലില്‍ വച്ച് മരിച്ചിരുന്നു. പോളിയോ ബാധിച്ചു വീല്‍ചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും മുന്നോട്ട് വന്നിരുന്നു. അര്‍ബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും സായ് ബാബയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിലാണ് ബോംബെ ഹൈക്കോടതി ഇന്നദ്ദേഹത്തെ കുറ്റവിമുക്തമാക്കിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിയെ സമീപിച്ചെങ്കിലും സ്‌റ്റേ ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത കോടതി വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it