Sub Lead

ഭരണഘടനാ ആമുഖ ഭേദഗതിക്കുള്ള സ്വകാര്യ ബില്ല്; ഭരണഘടന അട്ടിമറിക്കാനുള്ള കുല്‍സിത ശ്രമം: എം കെ ഫൈസി

ഭരണഘടനാ ആമുഖ ഭേദഗതിക്കുള്ള സ്വകാര്യ ബില്ല്; ഭരണഘടന അട്ടിമറിക്കാനുള്ള കുല്‍സിത ശ്രമം: എം കെ ഫൈസി
X

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖം (പ്രിആംബ്ള്‍) ഭേദഗതി ചെയ്യാനായി ബിജെപി രാജ്യസഭാംഗം കെ ജെ അല്‍ഫോണ്‍സ് കൊണ്ടുവന്നിട്ടുളള ബില്ല്, ഭരണഘടനയെ അട്ടിമറിക്കാനുള്ള കുല്‍സിതശ്രമമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു.

പ്രിആംബിളിലെ ചില പദപ്രയോഗങ്ങള്‍ക്ക് പകരം പുതിയവ കൊണ്ടുവരാനും തികച്ചും പുതിയ ചില പദപ്രയോഗങ്ങള്‍ ഉപയോഗിക്കാനുമാണ് ഭേദഗതിയിലൂടെ നിര്‍ദേശിക്കുന്നത്. പ്രിആംബിളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തരത്തിലുള്ള ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളും മൗലികഘടകങ്ങളും ആര്‍ട്ടിക്കിള്‍ 368 പ്രകാരം ഭേദഗതി വരുത്താവതല്ല എന്ന് കേശവാനന്ദ ഭാരതി കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടതാണ്.

1975- 77 ലെ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് ഒരുതവണ മാത്രമാണ് പ്രിആംബ്ള്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. ഈ 42ാം ഭേദഗതിയിലൂടെ സോഷ്യലിസ്റ്റ്, സെക്യുലര്‍, ഇന്റഗ്രിറ്റി തുടങ്ങിയ മൂന്ന് പ്രയോഗങ്ങളാണ് പ്രിആംബഌല്‍ ചേര്‍ക്കപ്പെട്ടത്. ജനാധിപത്യനീതിന്യായ മൂല്യങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ലാതിരുന്ന സമ്പൂര്‍ണ സമഗ്രാധിപത്യമായിരുന്നു അടിയന്തരാവസ്ഥാ കാലത്ത് നിലനിന്നിരുന്നത്. അതിനാല്‍തന്നെ കോടതി ഉത്തരവ് ലംഘിച്ച് ഭേദഗതി പാസാക്കി.

അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന നിരവധി ഭീകരനിയമങ്ങളും നിയമനിര്‍മാണങ്ങളും പാര്‍ലമെന്റും കോടതിയും പിന്നീട് റദ്ദാക്കുകയോ നിയമവിരുദ്ധമെന്ന് വിധിക്കുകയോ ചെയ്‌തെങ്കിലും 42ാം ഭേദഗതിയില്‍ പാര്‍ലമെന്റോ കോടതിയോ കൈവയ്ക്കുകയുണ്ടായില്ല. ഇപ്പോള്‍ കൊണ്ടുവരപ്പെട്ടിട്ടുള്ള ഈ അനുചിതമായ ബില്ല്, വര്‍ണക്കടലാസില്‍ പൊതിഞ്ഞ വഞ്ചനയും ഭരണഘടന തകര്‍ക്കാനുള്ള സംഘപരിവാര അജണ്ടയുടെ പ്രച്ഛന്നരൂപത്തിലുളള അരങ്ങേറ്റവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയോഗിക്കപ്പെട്ട നേതാക്കള്‍ നടത്തുന്ന അസംബന്ധമെന്ന് തോന്നുന്ന പ്രസ്താവനകളെയും വായ്ത്താരികളെയും മറയാക്കി, സംഘപരിവാരം രാജ്യത്തെ ജനാധിപത്യമതേതര സംവിധാനത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന ജനാധിപത്യപ്രക്രിയയിലൂടെ അവര്‍ ഭരണം കൈയടക്കി.

ജനാധിപത്യവും അതിന്റെ പഴുതുകളും ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളും അവര്‍ കാവിവല്‍ക്കരിച്ചു. ഹിന്ദുരാഷ്ട്ര നിര്‍മിതി പൂര്‍ത്തീകരിക്കുകയെന്ന അവരുടെ ലക്ഷ്യത്തിലേക്ക് ഇനി കുറഞ്ഞ വര്‍ഷങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഈ പാതയില്‍ വന്‍വിഘാതമായി നിലകൊളളുന്ന ഭരണഘടനയെ ക്രമേണ ഇല്ലാതാക്കുകയെന്നതാണ് ഇന്നവരുടെ ആവശ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തികത്തകര്‍ച്ച, കൂപ്പുകുത്തുന്ന ജിഡിപി, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, വര്‍ധിക്കുന്ന പട്ടിണി തുടങ്ങി അനേകം വിഷയങ്ങളേക്കാളും അവയ്ക്കാവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനേക്കാളും അല്‍ഫോണ്‍സിന്റെ ഔല്‍സുക്യം പ്രിആംബ്ള്‍ ഭേദഗതി ചെയ്യാനാണ്. ഇതത്ര നിഷ്‌കളങ്കമായ നീക്കമൊന്നുമല്ല. ഭരണഘടന തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ തിരികൊളുത്തലാണിത്. സംഘപരിവാര ഭരണക്കാരില്‍നിന്നുളള ഓരോ നീക്കവും ആഭ്യന്തര അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു.

ദുര്‍വിനിയോഗം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആ അടിയന്തരാവസ്ഥ ഭരണഘടനാ പ്രകാരം പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. നിലവില്‍ ഒരപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യബോധമുളള ജനങ്ങള്‍ ആലസ്യം കൈവെടിഞ്ഞ് ഉണര്‍ന്നെണീക്കാനും ഫാഷിസ്റ്റുകളെ ചെറുത്തുതോല്‍പ്പിക്കാനുമുളള സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം നമുക്ക് മറു ശബ്ദമുയര്‍ത്താന്‍ ജനാധിപത്യം ഇവിടെ ബാക്കി കാണില്ല എന്നും ഫൈസി ഓര്‍മപ്പെടുത്തി.

Next Story

RELATED STORIES

Share it