Big stories

ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരുങ്ങി പോലിസ്

ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരുങ്ങി പോലിസ്
X

കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരുങ്ങി പോലിസ്. ഇതിനായി ആകാശിനെതിരായുള്ള കേസുകള്‍ പരിശോധിക്കുകയാണ് ജില്ലാ പോലിസ്. കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കത്തിലാണ് പോലിസ്. എന്നാല്‍, നിലവില്‍ ഒളിവിലുള്ള ആകാശ് തനിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ സമൂഹമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ തുടരുകയാണെന്നും പരാതിയുണ്ട്.

ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും ഇയാളെ കണ്ടെത്താനാവുന്നില്ലെന്നുമാണ് പേരാവൂര്‍ പോലിസ് പറയുന്നത്. അതേസമയം, ആകാശ് പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് നേതൃത്വം സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല. ക്വട്ടേഷന്‍ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാര്‍ട്ടി അണികളെ അറിയിച്ചിട്ടുണ്ട്. നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്. 'എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്. 'എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാവില്ല.

ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും'' ആകാശ് കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ്ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍.

Next Story

RELATED STORIES

Share it