Sub Lead

ഓപറേഷന്‍ ട്രോജന്‍ ഷീല്‍ഡ്: 16 രാജ്യങ്ങളിലായി അറസ്റ്റിലായത് 800ലേറെ കുറ്റവാളികള്‍

ഓപറേഷന്‍ ട്രോജന്‍ ഷീല്‍ഡ്: 16 രാജ്യങ്ങളിലായി അറസ്റ്റിലായത് 800ലേറെ കുറ്റവാളികള്‍
X

വാഷിങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) നേതൃത്വത്തില്‍ 16 രാജ്യങ്ങളിലായി 'ഓപറേഷന്‍ ട്രോജന്‍ ഷീല്‍ഡ്' എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായത് എണ്ണൂറിലേറെ കുറ്റവാളികള്‍. ആഗോളതലത്തില്‍ മയക്കുമരുന്ന് കടത്ത്, ആയുധ കൈമാറ്റം ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പ്രത്യേകം നിര്‍മിച്ച ആപ്പ് വഴി നിരീക്ഷിച്ചാണ് ഓപറേഷന്‍ ട്രോജന്‍ ഷീല്‍ഡ് നടപ്പാക്കിയത്. എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളാണ് ഇത്തരം കുറ്റവാളികള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്.

പ്രത്യേകമായി തയ്യാറാക്കുന്ന മൊബൈല്‍ ഫോണുകളിലാണ് ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുക. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ കുറ്റവാളികളെ കുടുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അനോം എന്ന പേരില്‍ എഫ്ബിഐ രഹസ്യമായി പുറത്തിറക്കിയ എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലെ മില്യന്‍ കണക്കിന് സന്ദേശങ്ങള്‍ നിരീക്ഷിച്ചാണ് പദ്ധതി നടപ്പാക്കിയത്. കോടിക്കണക്കിന് ഡോളറിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങള്‍, മാഫിയാ ഗ്രൂപ്പുകള്‍, ഏഷ്യന്‍ ക്രൈം സിന്‍ഡിക്കേറ്റുകള്‍, മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍, മറ്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഏജന്‍സികള്‍ക്ക് ലഭിച്ചത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസങ്ങളില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ റെയ്ഡ് നടത്തി 800ലേറെ കുറ്റവാളികളെ പിടികൂടിയത്. എഫ്ബിഐയുടെ നേതൃത്വത്തില്‍ നടന്ന ഓപറേഷന് 18 രാജ്യങ്ങളിലെ പൊലീസ് സേനയും യൂറോപ്യന്‍ അന്വേഷണ ഏജന്‍സിയായ യൂറോപോളും സഹകരിച്ചിരുന്നു. നേരത്തെ കുറ്റവാളികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന എന്‍ക്രോചാറ്റ്, സ്‌കൈ ഇസിസി തുടങ്ങിയ എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ നുഴഞ്ഞുകയറി തകര്‍ത്തിരുന്നു. ഇതോടെയാണ് മറ്റൊരു എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനത്തിന് ആവശ്യക്കാരേറിയത്.

ഈ സാഹചര്യം മുതലെടുത്ത അന്വേഷണ ഏജന്‍സികള്‍തന്നെ രഹസ്യമായി നിര്‍മിച്ച അനോം സേവനം കുറ്റവാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. അനോം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഏകദേശം 12,000 മൊബൈല്‍ ഫോണുകളും ഉപകരണങ്ങളുമാണ് മുന്നൂറോളം ക്രിമിനല്‍ സംഘങ്ങള്‍ക്കിടയിലെത്തിയത്. അറസ്റ്റിലായവരില്‍നിന്ന് 22 ടണ്‍ കഞ്ചാവ്, രണ്ട് ടണ്‍ മെഥാംഫെറ്റമിന്‍, എട്ട് ടണ്‍ കൊക്കെയ്ന്‍, 48 മില്യന്‍ ഡോളറിന്റെ വിവിധ കറന്‍സികള്‍, മറ്റു ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു.

ആസ്‌ത്രേലിയയും യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതി വഴി 150 ഓളം കൊലപാതകങ്ങള്‍ തടയാനായി. വന്‍തോതിലുള്ള മയക്കുമരുന്ന് കയറ്റുമതിയും പരാജയപ്പെടുത്തി. ഇതിന്റെ ഫലം അമ്പരപ്പിക്കുന്നതാണ്- എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടര്‍ കാല്‍വിന്‍ ഷിവേഴ്‌സ് നെതര്‍ലാന്‍ഡിലെ യൂറോപ്യന്‍ യൂനിയന്റെ പോലിസ് ഏജന്‍സിയായ യൂറോപോളിന്റെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഫ്ബിഐ നൂറിലധികം രാജ്യങ്ങളിലെ 300 ഓളം ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളുടെ കൈകളില്‍ ആയിരക്കണക്കിന് അനോം ഉപകരണങ്ങള്‍ കൈമാറി.

അവരുടെ സന്ദേശങ്ങള്‍ ഒരിക്കലും നിയമപാലകര്‍ക്ക് കാണാന്‍ കഴിയില്ലെന്ന് അവര്‍ വിശ്വസിച്ചു. വിലക്കയറ്റം, മയക്കുമരുന്ന് രഹസ്യമായി കയറ്റി അയയ്ക്കുന്നതിനുള്ള നൂതനമാര്‍ഗങ്ങള്‍, പണം തട്ടിയെടുക്കല്‍ എന്നിവയ്ക്കായി അവരെ ഉപയോഗിച്ചു. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഈ നടപടി കനത്ത പ്രഹരമേല്‍പ്പിച്ചെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച പറഞ്ഞു. ഈ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള സംഘടിത കുറ്റകൃത്യങ്ങളില്‍ പ്രതിധ്വനിക്കുന്ന ഒന്നാണ് ഇത്.

Next Story

RELATED STORIES

Share it