Sub Lead

കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂ വില്‍പന നിര്‍ത്താന്‍ ഉത്തരവ്

ജോണ്‍സന്റെ ബേബി പൗഡറില്‍ കാന്‍സറിനു കാരണമാകുന്ന ആസ്ബറ്റോസ് കണ്ടെത്തിയതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു

കാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂ വില്‍പന നിര്‍ത്താന്‍ ഉത്തരവ്
X

ന്യൂഡല്‍ഹി: ഷാംപൂവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ലാബ് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍(എന്‍സിപിസിആര്‍) ഉത്തരവ്. ബേബി ഷാംപുവിന്റെ സ്‌റ്റോക്കുകള്‍ പിന്‍വലിക്കാനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ഷാംപൂവില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥമുണ്ടെന്ന് നേരത്തേ രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിപണിയിലുള്ള ബേബി ഷാംപൂവിന്റെ മുഴുവന്‍ സ്‌റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു. കാന്‍സറിന് കാരണമാവുന്നതും കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നതുമായ ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ഥമാണ് ബേബി ഷാംപൂവില്‍ കണ്ടെത്തിയെന്നാണു റിപോര്‍ട്ടിലുണ്ടായിരുന്നത്.

ഹിമാചല്‍ പ്രദേശിലെ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിച്ചതും 2020 സെപ്തംബര്‍ വരെ കാലാവധിയുള്ളതുമായ രണ്ട് ബാച്ചുകളില്‍പെട്ട ബേബി ഷാംപൂവാണ് പരിശോധന നടത്തിയത്. എന്നാല്‍ ഇടക്കാല പരിശോധനാ ഫലമാണ് പുറത്തുവന്നതെന്നു പറഞ്ഞ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ കമ്പനി റിപോര്‍ട്ട് തള്ളുകയായിരുന്നു. തങ്ങളുടെ ബേബി ഷാംപൂവില്‍ ഫോര്‍മല്‍ഡീഹൈഡ് ഉപയോഗിക്കുന്നില്ലെന്നായിരുന്നു കമ്പനിയുടെ വാദം. ഇതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്. ജോണ്‍സന്റെ ബേബി പൗഡറില്‍ കാന്‍സറിനു കാരണമാകുന്ന ആസ്ബറ്റോസ് കണ്ടെത്തിയതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ച ബേബി പൗഡര്‍ ഉല്‍പ്പാദനം കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് പുനരാരംഭിച്ചത്.


Next Story

RELATED STORIES

Share it