Sub Lead

പ്രവാസികളെ തിരികെയെത്തിക്കല്‍: ദുബയിലേക്കും മാലി ദ്വീപിലേക്കും നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബയിലേക്ക് ഒരു കപ്പലുമാണ് പുറപ്പെട്ടത്.

പ്രവാസികളെ തിരികെയെത്തിക്കല്‍: ദുബയിലേക്കും മാലി ദ്വീപിലേക്കും നാവികസേന കപ്പലുകള്‍ പുറപ്പെട്ടു
X

കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന നടപടിക്ക് തുടക്കമായി. ആദ്യപടിയായി പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബയിലേക്കും മാലി ദ്വീപിലേക്കും നാവിക സേന കപ്പലുകള്‍ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബയിലേക്ക് ഒരു കപ്പലുമാണ് പുറപ്പെട്ടത്.തീരക്കടലില്‍ ഉള്ള കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് യാത്രതിരിച്ചത്.

ഐഎന്‍എസ് ഷര്‍ദുലാണ് ദുബയില്‍ എത്തുക. പ്രവാസികളുമായി കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക. ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ കപ്പലാണ്. കേന്ദ്ര നിര്‍ദേശം ലഭിച്ചതിനു പിന്നാലെയാണ് കപ്പലുകള്‍ യാത്ര തിരിച്ചത്.

കപ്പലുകള്‍ രണ്ടു ദിവസത്തിനകം ദുബയിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. സാധാരണഗതിയില്‍ ഒരു കപ്പലില്‍ 500-600 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ എത്ര പേരെ ഉള്‍ക്കൊള്ളിക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേക്കാണ്. രണ്ടു ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.

അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ഗള്‍ഫില്‍ നിന്നുള്ള ആദ്യ വിമാനം എത്തുക. വ്യാഴാഴ്ച തന്നെ രണ്ടാമത്തെ വിമാനം ദുബയില്‍ നിന്ന് കരിപ്പൂരിലേക്കായിരിക്കുമെന്നാണ് സൂചനകള്‍. രണ്ട് വിമാനങ്ങളാണ് പ്രധാനമായും ഗള്‍ഫ് മേഖലയിലേക്ക് എത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും.1,92,500 പേരുടെ പട്ടികയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയത്. 13,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള തിരികെ എത്തിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തുടര്‍ന്നാവും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വദേശത്തേക്ക് മടക്കികൊണ്ടുവരുന്നത്.

Next Story

RELATED STORIES

Share it