Sub Lead

'ഡിവൈഎഫ്‌ഐക്കാര്‍ ചെയ്തത് ജീവന്‍രക്ഷാ രീതി; അത് തുടരണം'; അക്രമത്തെ പിന്തുണച്ച് മുഖ്യമന്ത്രി

ഡിവൈഎഫ്‌ഐക്കാര്‍ ചെയ്തത് ജീവന്‍രക്ഷാ രീതി; അത് തുടരണം; അക്രമത്തെ പിന്തുണച്ച് മുഖ്യമന്ത്രി
X

കണ്ണൂര്‍: നവകേരളാ സദസ്സിന്റെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ബെര്‍ണശ്ശേരിയില്‍ ഇ കെ നായനാര്‍ അക്കാദമിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ആക്രമണത്തെ ന്യായീകരിക്കുകയും തുടരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തത്. ഡിവൈഎഫ്‌ഐക്കാര്‍ ചെയ്തത് ജീവന്‍രക്ഷാ രീതിയാണ്. ഒരാള്‍ വാഹനത്തിനു നേരെ വരുമ്പോള്‍ അയാള്‍ അപകടത്തില്‍പെടാതിരിക്കാന്‍ പിടിച്ചുമാറ്റണം. ഞാനിതെല്ലാം കണ്‍മുന്നില്‍ കാണുകയാണല്ലോ. അയാള്‍ അപകടത്തില്‍പെടാതിരിക്കാന്‍ പിടിച്ചുമാറ്റുകയാണ് ചെയ്തത്. അത് ജീവന്‍ രക്ഷാ രീതിയല്ലേ. അത് മാതൃകാപരമാണ്. ആ രീതി തുടരണമെന്നാണ് പറയാനുള്ളതെന്നും പിണറായി പറഞ്ഞു.

നവകേരളാ സദസ്സ് ജനങ്ങള്‍ ഒന്നാകെ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അത്തരക്കാര്‍ എങ്ങനെയെല്ലാം ഇതിനെ സംഘര്‍ഷഭരിതമാക്കാം എന്നാണ് ആലോചിക്കുന്നത്. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചുകണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോല്‍സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആള്‍ക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചാരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്നലെ വൈകീട്ടാണ് പഴയങ്ങാടി എരിപുരത്ത് കരിങ്കൊടി പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോളന്റിയര്‍മാരായ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഹെല്‍മറ്റ്, ചെടിച്ചട്ടി എന്നിവ കൊണ്ട് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതേക്കുറിച്ച് ചിലരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. അപവാദ പ്രചാരണങ്ങള്‍ക്കിറങ്ങിയവരുമുണ്ട്. ബഹിഷ്‌കരണാഹ്വാനം മുഴക്കിയ ചിലര്‍ ഉണ്ട്. ജനങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങള്‍ നിറവേറ്റുന്നത്. അത്തരം കുല്‍സിത ശ്രമങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ, സര്‍ക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നല്‍കുന്നതാണ്. നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയില്‍ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സര്‍ക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നത്. മഞ്ചേശ്വരം പൈവെളിഗെയില്‍ തുടങ്ങിയത് മുതല്‍, ഇന്നലെ യാത്ര ഇരിക്കൂറില്‍ സമാപിക്കും വരെയുള്ള അനുഭവം നോക്കുക. ഒരു കേന്ദ്രത്തില്‍ പോലും ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത്തം. കടന്നുവരുന്ന വീഥികളിലാകെ ജനങ്ങള്‍ കാത്തുനില്‍ക്കുകയാണ്. അഭിവാദ്യം ചെയ്യുകയാണ്. നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാവുന്നത്. ഇത്തരം പ്രകടനകള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല എന്നതാണ് കാണേണ്ടത്. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകര്‍ക്കാന്‍ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളില്‍ വീണുപോവാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണം. തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് 'അശ്ലീല നാടകമാണ്'എന്ന് ആക്ഷേപിച്ചതും കേട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും. ഇതില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ?. ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്?. ജനലക്ഷങ്ങള്‍ ഒഴുകി വരുന്നത് തടയാന്‍ വേറെ മാര്‍ഗമില്ലാതായപ്പോള്‍ അതിനെ തടയാന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it