Sub Lead

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; പാല്‍, പത്രം, ഇലക്ഷന്‍ ഓഫിസുകള്‍ എന്നിവയെ ഒഴിവാക്കി

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; പാല്‍, പത്രം, ഇലക്ഷന്‍ ഓഫിസുകള്‍ എന്നിവയെ ഒഴിവാക്കി
X

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും.

പാല്‍, പത്രം, ഇലക്ഷന്‍ ഓഫfസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബി.എസ്.എന്‍.എല്‍, കെ.എസ്.ആര്‍.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. വ്യാപാരി വ്യവസായികള്‍ പിന്തുണ നല്‍കിയിട്ടുള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളും കര്‍ഷകത്തൊഴിലാളികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആ മേഖലയും പ്രവര്‍ത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.

അത്യാവശ്യങ്ങള്‍ക്കായി പോകുന്ന വാഹനയാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡ പ്രകാരം പ്രതിഷേധസമരവും നടക്കും. തൊഴിലാളിവിരുദ്ധ തൊഴില്‍ ചട്ടങ്ങളും കര്‍ഷകദ്രോഹ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക,ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവര്‍ക്കും മാസം 10 കിലോ സൗജന്യ റേഷന്‍ തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, എണ്ണ- പ്രകൃതിവാതകം, ഊര്‍ജം, തുറമുഖം, കല്‍ക്കരി അടക്കമുള്ള ഖനിമേഖലകള്‍, സിമന്റ്, സ്റ്റീല്‍, തപാല്‍, ടെലികോം, പൊതു-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ആശ- അങ്കണവാടി ജീവനക്കാര്‍ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കില്‍ അണിനിരക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ്പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.




Next Story

RELATED STORIES

Share it