Sub Lead

കര്‍ണാടകയിലെ ക്ഷേത്ര മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് നിരവധി മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ ഹിജാബ് നിരോധനത്തിനെതിരേ മുസ്‌ലിംകള്‍ പ്രതിഷേധം നടത്തിയതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചത്.

കര്‍ണാടകയിലെ ക്ഷേത്ര മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്
X

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ക്ഷേത്രോല്‍സവങ്ങളുടെ ഭാഗമായുള്ള മേളകളില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കുന്നു. സംസ്ഥാനത്തെ തീവ്രഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഉല്‍സവങ്ങളില്‍ കടകള്‍ നടത്താന്‍ മുസ്‌ലിംകളെ അനുവദിക്കാത്തതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. കഴിഞ്ഞ ദിവസം ശിമോഗയിലെ കോട്ടെ മാരികംബ ഉല്‍സവത്തില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയത് വലിയ വാര്‍ത്തയായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് നിരവധി മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ ഹിജാബ് നിരോധനത്തിനെതിരേ മുസ്‌ലിംകള്‍ പ്രതിഷേധം നടത്തിയതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചത്.

ഹിജാബ് കേസിലെ ഹൈക്കോടതി വിധി മാനിക്കാത്ത മുസ്‌ലിംകളെ ഉല്‍സവത്തില്‍ വ്യാപാരം നടത്താന്‍ അനുവദിക്കരുതെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടതായി മംഗളൂരുവിലെ ഹോസ മാരിഗുഡി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രമേഷ് ഹെഗ്‌ഡെ പറഞ്ഞു. ലക്ഷത്തിലധികം പേര്‍ ഉല്‍സവം കാണാനെത്തുമെന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് ആവശ്യങ്ങള്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, എന്നാല്‍ അവര്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി സ്ലോട്ടുകള്‍ ലേലം ചെയ്യുമെന്ന് ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ക്ക് സമ്മതിക്കേണ്ടിവന്നു. അവര്‍ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാണ്- ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു. ദക്ഷിണ കര്‍ണാടകയിലെ ബപ്പണ്ടു ദുര്‍ഗാപരമേശ്വരി ക്ഷേത്രം, മംഗളാദേവി ക്ഷേത്രം, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഉല്‍സവങ്ങളില്‍ അഹിന്ദുക്കള്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ട് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധര്‍ക്കും കന്നുകാലികളെ കൊല്ലുന്നവര്‍ക്കും ഉല്‍ലവത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്നാണ് ബാനറുകളില്‍ സൂചിപ്പിക്കുന്നത്.

ക്ഷേത്രോല്‍സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയം ബുധനാഴ്ച കര്‍ണാടക നിയമസഭയിലും വലിയ ചര്‍ച്ചയായി. നിയമസഭയിലെ ശൂന്യവേളയില്‍ കോണ്‍ഗ്രസ് എംപിമാരായ യു ടി ഖാദറും റിസ്വാന്‍ അര്‍ഷാദുമാണ് വിഷയം ഉന്നയിച്ചത്. ക്ഷേത്ര മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് കര്‍ണാടക നിയമ മന്ത്രി ജെ സി മധുസ്വാമി മറുപടി നല്‍കി. ഹിന്ദു ആരാധനാലയങ്ങളുടെ പരിസരത്ത് കടകളോ സ്റ്റാളുകളോ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കുന്നതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തീരദേശ കര്‍ണാടകയിലെ ഹിന്ദുമത മേളകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിഷയത്തെക്കുറിച്ചുള്ള നിയമസഭയിലെ ചൂടേറിയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മധുസ്വാമി. നിരോധനം മതസ്ഥാപനങ്ങളുടെ പരിസരത്താണോ അതോ അതിനു പുറത്താണോ ബാധകമാക്കിയതെന്ന് സര്‍ക്കാര്‍ പരിശോധിക്കും. '2002ല്‍ രൂപീകരിച്ച ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ടും റൂള്‍സും അനുസരിച്ച്, ഒരു ഹിന്ദു മത സ്ഥാപനത്തിന് സമീപമുള്ള സ്ഥലം മറ്റൊരു മതത്തില്‍ പെട്ട ഒരാള്‍ക്ക് പാട്ടത്തിന് നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. മുസ്‌ലിം വ്യാപാരികളെ വിലക്കുന്ന ഈ സമീപകാല സംഭവങ്ങള്‍ മതസ്ഥാപനങ്ങളുടെ പരിസരത്തിന് പുറത്താണ് സംഭവിച്ചതെങ്കില്‍, ഞങ്ങള്‍ തിരുത്തും. അല്ലാത്തപക്ഷം, മാനദണ്ഡമനുസരിച്ച്, മറ്റൊരു സമുദായത്തിനും പരിസരത്ത് കടകള്‍ സ്ഥാപിക്കാന്‍ അനുവാദമില്ല.

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ചട്ടങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചട്ടങ്ങളുടെ പ്രയോഗക്ഷമത പരിശോധിച്ച് വിഷയം പരിശോധിക്കുമെന്ന് ഉറപ്പുനല്‍കി. മുസ്‌ലിം വഴിയോര കച്ചവടക്കാരെ പ്രാദേശിക മതമേളകളില്‍ കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് വിലക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിലും ബാനറുകള്‍ സ്ഥാപിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. 'വഴിയോര കച്ചവടക്കാര്‍ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്.

സര്‍ക്കാര്‍ അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം. ചില അക്രമികള്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. പല സന്ദര്‍ഭങ്ങളിലും ഹിന്ദു സഹോദരങ്ങള്‍ തന്നെ ഇത്തരം കുപ്രചരണങ്ങള്‍ തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പോലിസ് നിശബ്ദരായി നോക്കിനില്‍ക്കുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു,- യു ടി ഖാദര്‍ പറഞ്ഞു. നിരോധനത്തെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് ജെ സി മധുസ്വാമി പിന്നീട് പറഞ്ഞു. അത്തരത്തിലുള്ള ഒരു നിരോധനവും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. പരിസരത്തിന് പുറത്ത് ബാനറുകള്‍ സ്ഥാപിച്ചാല്‍ ഞങ്ങള്‍ നടപടിയെടുക്കും- മധുസ്വാമിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

അതേസമയം, മുസ്‌ലിം വ്യാപാരികളെ വിലക്കിയതിതിരേ ഹിന്ദു വ്യാപാരികള്‍ രംഗത്തുവന്നു. മുസ്‌ലിംകള്‍ക്ക് വ്യാപാരം നടത്തുന്നതിനെ വിലക്കിയതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് ഹിന്ദു സ്റ്റാളുടമകള്‍ പറയുന്നു. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് കച്ചവടം നടത്തിയത്. എന്നാല്‍, അവര്‍ പ്രതിഷേധിച്ചതിനാല്‍ അവരെ വിലക്കിയിരിക്കുകയാണ്- ലഘുഭക്ഷണ സ്റ്റാളുള്ള റാം സെയ്ത് പറഞ്ഞു. വര്‍ഷങ്ങളായി മുസ്‌ലിം വ്യാപാരികള്‍ ഉത്സവങ്ങളില്‍ കടകള്‍ നടത്താറുണ്ടെന്നും ഇതാദ്യമായാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it