Sub Lead

ബിനോയ് കോടിയേരിയുടെ അറസ്റ്റിന് സ്‌റ്റേ; മുന്‍കൂര്‍ജാമ്യത്തില്‍ തീരുമാനം തിങ്കളാഴ്ച്ച

ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് അറസ്റ്റ് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി തടഞ്ഞത്.

ബിനോയ് കോടിയേരിയുടെ അറസ്റ്റിന് സ്‌റ്റേ; മുന്‍കൂര്‍ജാമ്യത്തില്‍ തീരുമാനം തിങ്കളാഴ്ച്ച
X

മുംബൈ: ബിഹാര്‍ സ്വദേശി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് അറസ്റ്റ് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി തടഞ്ഞത്. അതേസമയം, പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.

ഇതിനിടെ, ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചു. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് പരാതിക്കാരി കോടതിയില്‍ സമര്‍പ്പിച്ചത്. സ്വന്തം ഇമെയിലില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത്. വിസയ്‌ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇമെയിലില്‍ അയച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവച്ചു എന്നും യുവതി ആരോപിക്കുന്നു.

ബിനോയിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജൂണ്‍ 13 ന് മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ യുവതി പീഡന പരാതി നല്‍കിയപ്പോള്‍ അത് നിഷേധിച്ച ബിനോയ്, മുംബൈ പൊലിസ് കേരളത്തില്‍ എത്തിയതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ കോടതിയില്‍ ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനാണ് പരാതിനല്‍കിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്നും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ബിനോയ് തന്നെ വിവാഹം കഴിച്ചതാണെന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ യുവതി പറയുന്നു. എന്നാല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28 ന് സത്യവാങ്മൂലം മുംബൈ നോട്ടറിക്ക് മുമ്പാകെ രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബയിലായിരുന്നെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി.

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ചൂഷണം ബലാത്സംഗക്കുറ്റമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകളും പൊലീസ് കോടതിയില്‍ നല്‍കി. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it