മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ സമരം കടുപ്പിക്കുന്നു; ബുധനാഴ്ച മുതല്‍ അത്യാഹിതവിഭാഗം ബഹിഷ്ക്കരിക്കും
ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്മെന്റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങുന്നു. ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്മെന്റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. ബുധനാഴ്ച മുതല്‍ പിജി വിദ്യാര്‍ഥകള്‍ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്കരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തില്‍ ഒരു നടപടിയുമില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുകയാണ്. ഡിസംബര്‍ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോഴുള്ള വരുമാന പരിധി നിശ്ചയിക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അലോട്ട്മെന്റ് നീട്ടിയത്. ഇതിനെതിരെ ഒരാഴ്ചയായി മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ അനുകൂലിച്ചാണ് കേരളത്തിലും സമരം നടക്കുന്നത്. ഒപി ബഹിഷ്കരണം തുടങ്ങിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങി. പരീക്ഷ അടുത്തിരിക്കെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഒമിക്രോണ്‍ കാരണമായേക്കുമെന്ന ഭീതി കൂടിയുണ്ട്. കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനപരിശോധിക്കാന്‍ തയ്യാറാകണം. അലോട്മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കി ഉടന്‍ മാറ്റണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ഡിസംബര്‍ രണ്ട് മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ മാത്രമേ ഇവര്‍ ജോലിക്ക് ഹാജരാകുന്നുളളു. ഇതും ഡിസംബര്‍ എട്ട് മുതല്‍ ബഹിഷ്കരിക്കാനാണ് തീരുമാനം. നീറ്റ് പി.ജി. കൗണ്‍സിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കല്‍ മെഡിക്കല്‍ പിജി അഡ്മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. 2021 ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ മാത്രമാണ് നടത്തിയത്. തുടര്‍ന്ന് കൗണ്‍സലിഗ് വഴി അഡ്മിഷനായി കാത്തിരുന്ന അനേകം എംബിബിഎസ് ഡോക്ടര്‍മാരാണ് പ്രതിസന്ധിയിലായത്. 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗണ്‍സലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021ല്‍ നടക്കേണ്ട മെഡിക്കല്‍ പിജി അഡ്മിഷനുകള്‍ ഇല്ലാതാവുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ആരോഗ്യപരിപാലനരംഗത്തും ഈ തീരുമാനം പ്രതിസന്ധികള്‍ ഉണ്ടാക്കും. 2021ല്‍ പിജി എന്‍ട്രന്‍സ് നടക്കാതിരിക്കുന്നതോടെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് രാജ്യത്താകമാനം ഉണ്ടാകും.അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT