Sub Lead

കത്തോലിക്കാ സഭയിലെ ബാലപീഡനം: ഇരകളോട് മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

-പീഡനത്തിനിരയായത് രണ്ട് ലക്ഷത്തിലധികം കുട്ടികള്‍. -ഇരകളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍.

കത്തോലിക്കാ സഭയിലെ ബാലപീഡനം:  ഇരകളോട് മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
X

പാരീസ്: കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഫ്രഞ്ച് പുരോഹിതന്മാര്‍ രണ്ട് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായ റിപ്പോര്‍ട്ട് പുറത്ത് വന്നതിനിടെ തുടര്‍ന്ന് ഇരകളോട് മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു എന്നും പീഡനകഥകള്‍ തുറന്ന് പറയാന്‍ അവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

'ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥനകള്‍ നേരുന്നു. പെട്ടെന്ന് തന്നെ അവര്‍ വേദനകളില്‍ നിന്നകന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ. സത്യങ്ങള്‍ തുറന്ന് പറയാന്‍ അവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു'. മാര്‍പാപ്പ പറഞ്ഞു.

1950നു ശേഷം സഭയ്ക്കു കീഴില്‍ ആയിരക്കണക്കിനു ബാലപീഡകരാണ് പുരോഹിതരായും മറ്റു പദവികളിലുമുണ്ടായിരുന്നതെന്നാണ് വെളിപ്പെടുത്തല്‍. സ്വതന്ത്ര അന്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഫ്രഞ്ച് കത്തോലിക്കാ സഭയ്ക്കകത്തെ ബാലപീഡന പരമ്പരകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ബാല പീഡനങ്ങള്‍ക്കെതിരേ തെളിവുകളുണ്ടായിട്ടും സഭാ മേധാവികള്‍ കണ്ണടച്ചതായും റിപ്പോര്‍ട്ട് സമാഹരിച്ച കമ്മീഷന്‍ തലവന്‍ ജീന്‍ മാര്‍ക്ക് സോവ് പറഞ്ഞു.

'ഇരകളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു, അവരില്‍ പലരും 10 നും 13 നും ഇടയില്‍ പ്രായമുള്ളവരാണ്. സഭ ദുരുപയോഗം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല അത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചിലപ്പോള്‍ അറിഞ്ഞുകൊണ്ട് കുട്ടികളെ വേട്ടക്കാരുമായി ബന്ധപ്പെടുത്തുകയും ചെയ്തു'. ജീന്‍ മാര്‍ക്കിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് കത്തോലിക്കാ സഭയുടെ ഞെട്ടിപ്പിക്കുന്ന ബാലപീഡനങ്ങളുടെ കഥ പുറത്ത് വന്നത്. ഏഴ് പതിറ്റാണ്ടിനിടെ രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ കത്തോലിക്ക സഭയിലെ പുരോഹിതന്മാരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബാലപീഡകരായ 2,900 മുതല്‍ 3,200 വരെ ആളുകള്‍ സഭയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പുരോഹിതരും സഭയുടെ മറ്റ് അംഗങ്ങളും ഉള്‍പ്പെടും.

സഭയ്ക്കകത്തെ ബാലപീഡനത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിനു പിറകെയാണ് രണ്ടര വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭ തന്നെയാണ് ഴാങ് മാര്‍ക്കിന്റെ അധ്യക്ഷതയില്‍ സ്വതന്ത്ര കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ലോകവ്യാപകമായി സഭയെ പിടിച്ചുകുലുക്കിയ ലൈംഗികപീഡന പരാതികള്‍ക്കു പിറകെയാണ് ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡന സംഭവങ്ങള്‍ പുറത്ത് വരുന്നത്. നിയമവിദഗ്ധര്‍, ഡോക്ടര്‍മാര്‍, ചരിത്രകാരന്മാര്‍, സാമൂഹികശാസ്ത്രജ്ഞര്‍, മതപണ്ഡിതര്‍ അടക്കം 22 പേരാണ് സ്വതന്ത്ര അന്വേഷണ കമ്മീഷനിലുണ്ടായിരുന്നത്. പൊലീസ് രേഖകളും ഇരകളുമായി നടത്തിയ അഭിമുഖങ്ങളും അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. 2,500 പേജുള്ള വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

കത്തോലിക്കാ സഭക്കെതിരെ ഇത്തരം റിപ്പോര്‍ട്ട് പുറത്ത് വന്നത് ലജ്ജാവഹമാണെന്ന് റിംസിന്റെ ആര്‍ച്ച് ബിഷപ്പും ഫ്രഞ്ച് ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ തലവനുമായ എറിക് ഡി മൗലിന്‍സ്ബ്യൂഫോര്‍ട്ടും പ്രതികരിച്ചു.

Next Story

RELATED STORIES

Share it