Sub Lead

കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാതെ ക്രൈംബ്രാഞ്ച് മേധാവി

കേസില്‍ എസ്‌സി/എസ്ടി വകുപ്പ് കൂടി ചേര്‍ക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനം കൈക്കൊള്ളാത്തതിനാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ അനിശ്ചിതമായി നീളുകയാണ്

കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാതെ ക്രൈംബ്രാഞ്ച് മേധാവി
X

കോഴിക്കോട്: കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ആറ് പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രമായെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്.സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ.കേസില്‍ എസ്‌സി/എസ്ടി വകുപ്പ് കൂടി ചേര്‍ക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനം കൈക്കൊള്ളാത്തതിനാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ അനിശ്ചിതമായി നീളുകയാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി സുന്ദരയുടെ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക കോഴ നല്‍കി പിന്‍വലിച്ച കേസിലാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്.കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെടേ ആറ് പേരാണ് പ്രതികള്‍.ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേസിലെ മുഖ്യപ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍. തെളിവ് ശേഖരണത്തിനായി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നല്‍കാന്‍ പലതവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാക്കിയില്ല.

പോലിസ് സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വെക്കല്‍ എന്നീ വകുപ്പുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.പട്ടികജാതി പട്ടികവര്‍ഗ പീഡന വകുപ്പുപ്രകാരം കേസെടുക്കണമെന്ന ഹരജി കോടതിയുടെ പരിഗണനയിലാണ്. സാക്ഷിമൊഴികള്‍ക്കു പുറമെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടി ദൃശ്യങ്ങളുമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ സുന്ദര കോഴയുടെ വിവരം വെളിപ്പെടുത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മഞ്ചേശ്വരത്ത് ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബിജെപി ഭയപ്പെട്ടിരുന്നതായി സുന്ദര നേരത്തേ പറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ ഹരജിയില്‍ കോടതി അനുമതിയോടെയാണ് പോലിസ് കേസെടുത്തത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറായിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

Next Story

RELATED STORIES

Share it