Sub Lead

ഫ്രഞ്ച് പോലിസ് വെടിവച്ചു കൊന്ന ആക്രമണകാരി തീവ്രവലതുപക്ഷ വാദിയെന്ന് റിപോര്‍ട്ട്

ഫ്രഞ്ച് പോലിസ് വെടിവച്ചു കൊന്ന ആക്രമണകാരി തീവ്രവലതുപക്ഷ വാദിയെന്ന് റിപോര്‍ട്ട്
X

പാരിസ്: തെക്കുകിഴക്കന്‍ നഗരമായ അവിഗനില്‍ ബുധനാഴ്ച ഫ്രഞ്ച് പോലിസ് വെടിവച്ചു കൊന്ന ആയുധധാരി തീവ്ര വലതുപക്ഷ വാദിയെന്ന് റിപോര്‍ട്ട്. വടക്കന്‍ ആഫ്രിക്കന്‍ കടയുടമയെയും പോലിസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാളെ വെടിവച്ചു കൊന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് നഗരങ്ങളായ നൈസിലെയും ലിയോണിലെയും ആക്രമണങ്ങള്‍ക്കു ഇസ് ലാമിക ഗ്രൂപ്പുകള്‍ക്കു ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് അവിഗനിലെ ആക്രമണം തീവ്ര വലതുപക്ഷ ഗ്രൂപ്പുമായി ബന്ധപ്പെട്ടയാളാണെന്ന വിവരം പുറത്തുവന്നത്. നൈസിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ലിയോണില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ച് അഫ്ഗാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയുണ്ടായ ആക്രമണത്തിനു പിന്നിലും ഇസ് ലാമിക ഗ്രൂപ്പുകളുമായി ബന്ധമുള്ളയാളാണെന്ന് പ്രചാരണം നടക്കുന്നതിനിടെയാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പില്‍ പെട്ടയാളാണെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെ റിപോര്‍ട്ട് ചെയ്തത്.

കുടിയേറ്റത്തിനും ഇസ് ലാമിനുമെതിരേ പ്രചാരണം നടത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മയായ 'ആള്‍ട്ട്-റൈറ്റ്' ഗ്രൂപ്പ് വെള്ളക്കാരുടെ മേധാവിത്വത്തിനു വേണ്ടിയുള്ള 'ഗ്രേറ്റ് റീപ്ലേസ്മെന്റ്' സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവരാണ്. 33 കാരനായ അക്രമി വടക്കന്‍ ആഫ്രിക്കന്‍ കടയുടമയെ ഭീഷണിപ്പെടുത്തിയതായി ഇടതുപക്ഷ മാധ്യമമായ മീഡിയപാര്‍ട്ട് റിപോര്‍ട്ട് ചെയ്തിരുന്നു. 'ജനറേഷന്‍ ഐഡന്റിറ്റി'യുടെ ലോഗോ അടങ്ങിയ നീല നിറത്തിലുള്ള ജാക്കറ്റ് ഇദ്ദേഹം ധരിച്ചിരിന്നുവെന്നും അവിഗണ്‍ പ്രോസിക്യൂട്ടര്‍ ഫിലിപ്പ് ഗുമാസ് ഇക്കാര്യം സ്ഥിരീകരിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നൈസില്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച്, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫ്രാന്‍സിലെത്തിയ 21 കാരനായ ടുണീഷ്യന്‍ കുടിയേറ്റക്കാരനെ പോലിസ് വെടിവച്ചു കൊന്നിരുന്നു.

പ്രവാചകന്‍ മുഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സാമുവല്‍ പോറ്റി എന്ന ചരിത്രാധ്യാപകനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ മുസ് ലിം വിരുദ്ധ നടപടികള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് നൈസിലും ലിയോണിലും പിന്നാലെ അവിഗ്‌നനിലും ആക്രമണശ്രമമുണ്ടായതെന്നായിരുന്നു റിപോര്‍ട്ടുകള്‍. ആദ്യം ഇസ് ലാമിക ഗ്രൂപ്പുകളുടെ ആക്രമണമാണെന്ന് സൂചിപ്പിച്ച് അക്രമി ''അല്ലാഹു അക്ബര്‍'' എന്ന് വിളിച്ചുപറഞ്ഞിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്. ആയുധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പോലിസ് ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. ജനറേഷന്‍ ഐഡന്റിറ്റി ഗ്രൂപ്പിന്റെ അഭയാര്‍ഥി വിരുദ്ധ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന ''ഡിഫന്‍ഡ് യൂറോപ്പ്'' ലോഗോ പ്രദര്‍ശിപ്പിക്കുന്ന ജാക്കറ്റ് ഇയാള്‍ ധരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Man shot dead by French police in Avigon belonged to extreme-right group




Next Story

RELATED STORIES

Share it