Sub Lead

കലാപ ഭൂമിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ച മഖ്ബൂൽ എന്ന ഹീറോ

കലാപ ഭൂമിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ച മഖ്ബൂൽ എന്ന ഹീറോ
X

ഗുവാഹത്തി: കലാപഭൂമിയുടെ നടുവിൽ ജീവൻ പണയം വച്ചാണ് മഖ്ബൂൽ തന്റെ ഒാട്ടോയുമായി ആ നിറവയറുള്ള അയൽപക്കക്കാരിയുമായി പാഞ്ഞത്. ഹിന്ദു മുസ്ലിം കലാപം രൂക്ഷമായിരിക്കുന്നു. പക്ഷേ, മഖ്ബൂലിന് അയൽവാസി നന്ദിതയുടെ പേറ്റ് നോവിന് മുമ്പിൽ ഒരു നിമിഷം പോലും ശങ്കിച്ചു നിൽക്കാനായില്ല. ​ന​ഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ പൂർണ്ണ ഗർഭിണിയായ നന്ദിതയെ പ്രസവത്തിന് മുമ്പ് സുരക്ഷിതയായി ആശുപത്രിയിലെത്തിക്കാൻ മഖ്ബൂലിന് പോലിസിന്റെ കനത്ത കർഫ്യു ലംഘിക്കുകയല്ലാതെ വേറെ മാർ​ഗമൊന്നുമുണ്ടായിരുന്നില്ല. അസമിലെ ഹൈലകണ്ടിയിലാണ് സംഭവം. ദൗത്യം വിജയകരമായി പൂർത്തിയാവുകയും നന്ദിതയ്ക്ക് ഒരാൺകുഞ്ഞ് പിറക്കുകയും ചെയ്തു. രണ്ട് ദിവസം മുൻപാണ് സംഭവം. സാമുദായിക സംഘർഷം ശക്തമായതിനെ തുടർന്ന് ഹൈലകണ്ടി നഗരത്തിൽ കഴിഞ്ഞ ദിവസം കർഫ്യു ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ പോലും നിരോധിച്ചിരുന്നു. ഇതിനിടെയാണ് നന്ദിതയ്ക്ക് പേറ്റുനോവ് ഉണ്ടായത്. ഭർത്താവ് റുബോൺ ദാസ് ഭാര്യയെ എങ്ങിനെ ആശുപത്രിയിലെത്തിക്കുമെന്ന് വിഷമിച്ച് നിൽക്കുമ്പോഴാണ് സഹായവുമായി അയൽവാസി മഖ്ബൂൽ വന്നത്. എന്ത് പ്രശ്നമുണ്ടെങ്കിലും താൻ ഓട്ടോയിറക്കാമെന്ന് ഇദ്ദേഹം ഏറ്റു. പിന്നീട് തീപായും വേഗത്തിൽ ആശുപത്രിയിലേക്ക്. ആൺകുട്ടി പിറന്നപ്പോൾ മുൻ പിൻ നോക്കാതെ ശാന്തി എന്ന പേരാണ് മാതാപിതാക്കൾ കുറിച്ചത്. രാജ്യത്ത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവുകൾ ശക്തമാകുന്നതിനിടെയാണ് പരസ്പര സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വലിയ മാനങ്ങളുള്ള ഈ സംഭവം നടന്നത്.


നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാൻ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദർശിച്ച ജില്ല പോലിസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ് ലിംകളും തമ്മിൽ സ്നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേൾക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘർഷത്തിൽ പോലിസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 15ഓളം പേർക്ക് പരിക്കേറ്റു. 12 കടകൾ കൊള്ളയടിച്ചു. 15 വാഹനങ്ങളാണ് തകർക്കപ്പെട്ടത്. നന്ദിതയ്ക്ക് പേറ്റുനോവുണ്ടായപ്പോൾ വാഹനവുമായി എത്താൻ നിരവധി ബന്ധുക്കളെ റുബോൺ ദാസ് വിളിച്ചിരുന്നു. എന്നാൽ ആരും വാഹനമിറക്കാൻ തയ്യാറായില്ല. ഈ സമയത്താണ് അയൽവാസിയായ മഖ്ബൂൽ രംഗത്ത് വന്നത്. സമയത്ത് ആശുപത്രിയിൽ എത്തുമോയെന്ന പേടി മാത്രമായിരുന്നു തന്റെ മനസിൽ ആ സമയത്ത് ഉണ്ടായിരുന്നതെന്ന് മഖ്ബൂൽ പിന്നീട് പ്രതികരിച്ചു. സമയത്തിന് എത്തിക്കാൻ സാധിച്ചതിലും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതിലും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it