Sub Lead

കേന്ദ്ര സര്‍വീസില്‍ എസ്‌സി, എസ്ടി, ഒബിസിക്കാര്‍ പടിക്ക് പുറത്ത്; 'ലാറ്ററല്‍ എന്‍ട്രി' വഴി 31 പേര്‍ക്ക് കൂടി പിന്‍വാതില്‍ നിയമനം

കേന്ദ്ര മന്ത്രാലയങ്ങളില്‍ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ പദവികളിലേക്കാണ് 31 ഉദ്യോഗസ്ഥരെ നിയമിച്ചത്. പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒപിടി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേന്ദ്ര മന്ത്രാലയങ്ങളിലെ 93 അഡീഷനല്‍ സെക്രട്ടറിമാരില്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളത് വെറും ആറുപേര്‍ (6.4 ശതമാനം) മാത്രമാണ്.

കേന്ദ്ര സര്‍വീസില്‍ എസ്‌സി, എസ്ടി, ഒബിസിക്കാര്‍ പടിക്ക് പുറത്ത്; ലാറ്ററല്‍ എന്‍ട്രി വഴി 31 പേര്‍ക്ക് കൂടി പിന്‍വാതില്‍ നിയമനം
X

ന്യൂഡല്‍ഹി: കേന്ദ്ര സിവില്‍ സര്‍വീസിലെ ഉദ്യോഗ നിയമനങ്ങളില്‍നിന്ന് പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി വിഭാഗങ്ങളെ വീണ്ടും തഴയുന്നു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സിവില്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുമ്പോള്‍ പിന്‍വാതില്‍ നിയമനം വഴി ഭരണകൂടത്തിന് താല്‍പര്യമുള്ളവരെ നിയമിക്കുന്നത് നിര്‍ബാധം തുടരുകയാണ്. സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി- പട്ടികവര്‍ഗ പ്രാതിനിധ്യം കുറവാണെന്ന് സുപ്രിംകോടതി നിരീക്ഷണം നടത്തിയതിന് രണ്ടുദിവസങ്ങള്‍ക്കുശേഷമാണ് മോദി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തിയത് എന്നതാണ് ശ്രദ്ധേയം.

'ലാറ്ററല്‍ എന്‍ട്രി' എന്ന മറയുപയോഗിച്ചാണ് സംവരണ തത്വങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ടുള്ള നിയമന നടപടികള്‍ അരങ്ങേറിയത്. ലാറ്ററല്‍ എന്‍ട്രി വഴി 31 പേരെയാണ് സിവില്‍ സര്‍വീസിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചത്. ഒക്ടോബര്‍ എട്ടിനായിരുന്നു നിയമനം. ഇത്രയും നിയമനം നടത്തിയിട്ടും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍നിന്നുള്ള ഒരാള്‍പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ക്ക് സംവരണം പാലിക്കേണ്ടതില്ലെന്ന പഴുതുപയോഗിച്ചാണ് തല്‍പരകക്ഷികള്‍ ഇത്തരമൊരു നീക്കം നടത്തിയത്.

കേന്ദ്ര മന്ത്രാലയങ്ങളില്‍ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ പദവികളിലേക്കാണ് 31 ഉദ്യോഗസ്ഥരെ നിയമിച്ചത്. പേഴ്‌സനല്‍ ആന്റ് ട്രെയ്‌നിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒപിടി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേന്ദ്ര മന്ത്രാലയങ്ങളിലെ 93 അഡീഷനല്‍ സെക്രട്ടറിമാരില്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളത് വെറും ആറുപേര്‍ (6.4 ശതമാനം) മാത്രമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നാവട്ടെ അഞ്ചുപേരും (5.37 ശതമാനം). അതേസമയം, ഒബിസി വിഭാഗത്തില്‍നിന്ന് അഡീഷനല്‍ സെക്രട്ടറിമാരായി ഒരാള്‍പോലുമില്ല. ആകെയുള്ള 275 ജോയിന്റ് സെക്രട്ടറിമാരുടെ കണക്കെടുത്താല്‍ 13 (4.73 ശതമാനം) പേരാണ് എസ്‌സി വിഭാഗത്തില്‍നിന്നുള്ളത്.

എസ്ടി വിഭാഗത്തില്‍നിന്ന് 9 (3.27 ശതമാനം) പേരും ഒബിസി വിഭാഗത്തില്‍നിന്ന് 19 (6.9 ശതമാനം) പേരും ജോയിന്റ് സെക്രട്ടറി പദവികള്‍ വഹിക്കുന്നു. എസ്‌സി, എസ്ടി വിഭാഗങ്ങളിലെ ബാക്ക്‌ലോഗ് ഒഴിവുകള്‍ യഥാക്രമം 2016 ല്‍ 8,223, 6,955 എന്നിങ്ങനെയായിരുന്നു. 2019 ല്‍ ബാക്ക്‌ലോഗ് ഒഴിവുകള്‍ യഥാക്രമം 14,366, 12,612 ആയി ഉയര്‍ന്നു. 2019 ല്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ 50 ശതമാനത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പട്ടികജാതി വിഭാഗത്തില്‍ 28,345 തസ്തികകളില്‍ 13,979 തസ്തികകള്‍ നികത്തിയെങ്കില്‍ 14,366 എണ്ണം നികത്താതെ കിടക്കുകയാണ്. അടുത്തിടെ, ലോക്‌സഭയില്‍ അവതരിപ്പിച്ച രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രസഹമന്ത്രി 2020 ജനുവരി 1 ന് സംവരണം ചെയ്ത ഒഴിവുകളുടെ ബാക്ക്‌ലോഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 42,000 ലധികം തസ്തികകള്‍ വിവിധ കേന്ദ്രമന്ത്രാലയങ്ങളിലായി ഒഴിഞ്ഞുകിടക്കുകയാണെന്ന് വെളിപ്പെടുത്തി. കൂടാതെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപോര്‍ട്ടില്‍ എസ്‌സി, എസ്ടി ബാക്ക്‌ലോഗ് ഒഴിവുകള്‍ വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക ജാതി-വര്‍ഗ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സിവില്‍ സര്‍വീസില്‍ അവസരം നിഷേധിക്കുന്നതില്‍ മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പിന്നാക്ക സമുദായ നേതാക്കളും പ്രതിപക്ഷമായ കോണ്‍ഗ്രസ്സും രംഗത്തുവന്നു. ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വലിയ ദുരുദ്ദേശ പദ്ധതിയുടെ ഭാഗമാണിതെന്ന് അവര്‍ ആരോപിച്ചു. ഹിന്ദുത്വത്തെക്കുറിച്ചുള്ള അവരുടെ പ്രതിലോമപരമായ ആശയത്തിന്റെ ആധിപത്യം ഉറപ്പുവരുത്തുന്നതിനായി എല്ലാ ഇടങ്ങളിലും വൈവിധ്യത്തെ ഉന്‍മൂലനം ചെയ്യാനുള്ള ബിജെപി- ആര്‍എസ്എസ് രൂപകല്‍പ്പനയാണിത്.

ഉദ്യോഗസ്ഥരംഗങ്ങളില്‍ പട്ടികജാതി, വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ ശക്തി കുറയ്ക്കാനുള്ള ധീരമായ ശ്രമമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയിലെ പട്ടിക ജാതി വിഭാഗം തലവനുമായ ഡോ. നിതില്‍ റാവത്ത് ഉന്നത സര്‍ക്കാര്‍ ഭരണ സേവനങ്ങളില്‍ 'ലാറ്ററല്‍ എന്‍ട്രി' എന്ന സമ്പ്രദായത്തെ അപലപിച്ചു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് ബിജെപി/ആര്‍എസ്എസ് സര്‍ക്കാര്‍ തുടര്‍ച്ചയായി ലാറ്ററല്‍ എന്‍ട്രിയിലൂടെ ആളുകളെ സര്‍വീസില്‍ തിരുകിക്കയറ്റുകയാണ്. ഒന്നാമതായി സംവരണ നയങ്ങള്‍ ലാറ്ററല്‍ എന്‍ട്രി റിക്രൂട്ട്‌മെന്റുകള്‍ക്ക് ബാധകമല്ല.

രണ്ടാമതായി കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത പദവികളില്‍ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിലൂടെ എസ്‌സി, എസ്ടി വിഭാഗങ്ങളില്‍പെട്ട ആളുകള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയോ ഉയര്‍ന്ന പദവികള്‍ വഹിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നു. മൂന്നാമതായി യുപിഎസ്‌സി എല്ലാ വര്‍ഷവും ജനറല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന മൊത്തം സീറ്റുകളുടെ എണ്ണം കുറയ്ക്കുകയും മൊത്തം സീറ്റുകളുടെ കുറവ് എസ്‌സി, എസ്ടി, ഒബിസി സംവരണ സീറ്റുകളുടെ അനുപാതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ പിന്നാക്ക വിഭാഗങ്ങളെ സിവില്‍ സര്‍വീസിലെ ഉദ്യോഗങ്ങളില്‍നിന്ന് ഉന്‍മൂലനം ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വന്‍തോതില്‍ കുറയുന്നതിലുള്ള നിരാശയും ആശങ്കയും ആള്‍ ഇന്ത്യ മുസ്‌ലിം ഒബിസി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷബീര്‍ അന്‍സാരിയും പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഇതിനകം ആധിപത്യം പുലര്‍ത്തുന്ന ഉദ്യോഗസ്ഥ വിഭാഗത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള പിന്‍വാതില്‍ ശ്രമത്തിന്റെ ഭാഗമാണിതെന്ന് അന്‍സാരി മുസ്‌ലിം മിററിനോട് പറഞ്ഞു. ഉയര്‍ന്ന പദവികളില്‍ സംവരണം ഒഴിവാക്കാന്‍ 'ലാറ്ററല്‍ എന്‍ട്രി' ഒരു ഉപാധിയായി ഉപയോഗിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത പിന്നാക്ക സമുദായത്തില്‍നിന്നുള്ള വിരമിച്ച ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it