Sub Lead

സംസ്ഥാനത്തെ ഏറ്റവും വലിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍

സൗജന്യഭക്ഷണത്തിന് പുറമെ മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ സര്‍വകലാശാല സഹായത്തോടെ ഇന്റര്‍നെറ്റ് സൗകര്യവും മറ്റു വിനോദ ഉപാധികളും ലഭ്യമാക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍
X

തേഞ്ഞിപ്പലം: കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍. 1200ലധികം കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സര്‍വകലാശാല വനിത ഹോസ്റ്റലിലാണ് ഒരുക്കിയത്. 10 ഡോക്ടര്‍മാര്‍, 50 നഴ്‌സുമാര്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 50 ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സദാസമയ സേവനം ലഭ്യമാക്കിയാണ് കൊവിഡ് പ്രതിരോധത്തിന്റെ പുതിയ പോര്‍മുഖത്ത് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും ജില്ലയില്‍ അതിജീവനത്തിന്റെ വഴി തുറക്കുന്നത്.

സര്‍വകലാശാല ലേഡീസ് ഹോസ്റ്റലിലെ 'പാരിജാതം, മുല്ല, എവറസ്റ്റ് ' എന്നീ കെട്ടിട സമുച്ചയങ്ങളിലായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ സൗജന്യഭക്ഷണത്തിന് പുറമെ മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ സര്‍വകലാശാല സഹായത്തോടെ ഇന്റര്‍നെറ്റ് സൗകര്യവും മറ്റു വിനോദ ഉപാധികളും ലഭ്യമാക്കും. പ്രാഥമിക ചികില്‍സാ സൗകര്യവുമുണ്ടാവും. രോഗികള്‍ക്കുള്ള ഭക്ഷണം കൃത്യസമയങ്ങളിലായി ലഭ്യമാക്കാന്‍ സര്‍വകലാശാല ഹോസ്റ്റല്‍ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ, എന്നാല്‍ രോഗം ഗുരുതരമല്ലാത്തവരായ മലപ്പുറം ജില്ലക്കാരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ഒരു മുറിയില്‍ നാലുപേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ പേരെത്തിയാല്‍ മുല്ല എന്ന പേരിലുള്ള കെട്ടിട സമുച്ചയവും ഉപയോഗപ്പെടും. ഇവരില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കും.

രോഗികളെ എ, ബി, സി എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് പുതിയ സജ്ജീകരണം. ഹോസ്റ്റലില്‍ ആയിരത്തിലധികം ബെഡുകളും തലയണയും പുതുതായി കയര്‍ ബോര്‍ഡില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും നേരത്തേ ചികില്‍സാ സൗകര്യമൊരുക്കിയ ആശുപത്രികളില്‍ സ്ഥലപരിമിതി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികില്‍സയ്ക്കു വിപുലമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയത്. ജില്ലയില്‍ നിലവില്‍ കാളികാവ് സഫ ആശുപത്രി, മഞ്ചേരി മുട്ടിപ്പാലത്തെ സയന്‍സ് ഇന്‍സിസ്റ്റ്യൂട്ട് ഹോസ്റ്റല്‍, കൊണ്ടോട്ടി ഹജ്ജ് ഹൗസ് എന്നിവിടങ്ങളിലാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുള്ളത്. എന്നാല്‍ ഇവിടങ്ങളിലെല്ലാമുള്ളതിനേക്കാള്‍ രോഗികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സര്‍വകലാശാല വനിതാ ഹോസ്റ്റലിലുണ്ട്.

നിലവില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കൊച്ചിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലാണ്. അവിടെ ഒരേസമയം 800 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. ജില്ലയിലെ നാലാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ സര്‍വകലാശാല വനിത ഹോസ്റ്റലില്‍ ഒരേസമയം 1200ലധികം കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാനാവും. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലാണ് നേരത്തെ കൊവിഡ് കെയര്‍ സെന്ററായിരുന്ന വനിതാ ഹോസ്റ്റല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത്. ആരോഗ്യപ്രവര്‍ത്തകരും ട്രോമാ കെയര്‍ വോളന്റിയര്‍മാരും ഹോസ്റ്റല്‍ ജീവനക്കാരും രാപ്പകല്‍ അധ്വാനിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പുവരുത്താനുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍ക്കും ഇതിനകം ശാസ്ത്രീയ പരിശീലനം നല്‍കിയിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു. നേരത്തേ കൊവിഡ് കെയര്‍ സെന്ററായി പാരിജാതം ഹോസ്റ്റല്‍ കെട്ടിടം ഉപയോഗിച്ചിരുന്നു. ജില്ലയിലെ ട്രോമാ കെയര്‍ പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഈ കെട്ടിടം ശുചീകരിച്ചു. കുട്ടികളുടെ സാമഗ്രികളെല്ലാം യൂനിവേഴ്‌സിറ്റിയിലെ മറ്റു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ പുതിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും.

Largest first line treatment center in the state is at Calicut University




Next Story

RELATED STORIES

Share it