Sub Lead

ഹൈക്കോടതി കളമശേരിയിലേക്ക്; 27 ഏക്കറില്‍ 'ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ധാരണ

ഹൈക്കോടതി കളമശേരിയിലേക്ക്; 27 ഏക്കറില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ധാരണ
X

കൊച്ചി: കേരള ഹൈക്കോടതി എറണാകുളത്ത് നിന്നും കളമശേരിയിലേക്ക് മാറ്റും. ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. 2023ല്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രി പി രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ എ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ്, രാജാ വിജയരാഘവന്‍, സതീഷ് നൈനാന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 27 ഏക്കര്‍ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്‍പ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.

ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവിക്കാനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 14, 19, 21 ആര്‍ട്ടിക്കിളുകള്‍ സങ്കല്‍പ്പിച്ച് മൂന്ന് ടവറുകളിലായാണ് ജുഡീഷ്യല്‍ സിറ്റി രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രധാന ടവറില്‍ 7 നിലകളും മറ്റു രണ്ടു ടവറുകളില്‍ 6 നിലകള്‍ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുള്‍പ്പെടെ 61 കോടതി ഹാളുകള്‍, റജിസ്ട്രാര്‍ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികള്‍ക്കുള്ള മുറികള്‍, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍, ലൈബ്രറി ബ്ലോക്ക്, ആര്‍ബിട്രേഷന്‍ സെന്റര്‍, റിക്രൂട്ട്‌മെന്റ് സെല്‍, ഐ.ടി വിഭാഗം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി അതിവിപുലമായ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറല്‍ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകള്‍, പാര്‍ക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകല്‍പന ചെയ്തിട്ടുണ്ട്.ഭൂമി ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവുമുള്‍പ്പെടെ 1,000 കോടിയില്‍പ്പരം രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാണിത്.

Next Story

RELATED STORIES

Share it