Sub Lead

കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വധശ്രമം, വര്‍ഗീയ ആക്രമണം ഉള്‍പ്പടെ അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതി

കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വധശ്രമം, വര്‍ഗീയ ആക്രമണം ഉള്‍പ്പടെ അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതി
X

കര്‍ണാടക: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ചത് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമെന്ന് പോലിസ് നിഗമനം.

ഞായറാഴ്ച്ച കൊല്ലപ്പെട്ട ഷിമോഗ മേഖലയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ (27)യുടെ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര പോലിസ് പരിശോധിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മുസ് ലിംകള്‍ ഉള്‍പ്പടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗീയ അതിക്രമങ്ങളും വധശ്രമവും ഉള്‍പ്പടെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രതിയായിരുന്നെന്ന് ക്രൈം ഫയലുകള്‍ വ്യക്തമാക്കുന്നു.

ഷിമോഗയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കെ എസ് ഈശ്വരപ്പയാണ് ഹര്‍ഷന്റെ കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കിയത്. 'ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു സജീവ പ്രവര്‍ത്തകന്‍ ഷിമോഗയില്‍ കൊല്ലപ്പെട്ടു. അത് ചെയ്തത് മുസ്‌ലിം ഗുണ്ടകളാണ്. മുസ്‌ലിം ഗുണ്ടകള്‍ ഷിമോഗയില്‍ ഒരിക്കലും ഇത്തരം അക്രമങ്ങള്‍ക്ക് ധൈര്യം കാണിച്ചിട്ടില്ല, കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം'. ഈശ്വരപ്പ പറഞ്ഞു.

നിരന്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുള്ള ഷിമോഗയില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നയാളാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഹര്‍ഷ. 2020 ഡിസംബര്‍ മൂന്നിന് മുസ് ലിം വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമണം നടത്താന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് ഹര്‍ഷ. ഈ സംഭവത്തില്‍ ഹര്‍ഷക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. 2017 മുതല്‍ ദൊഡ്ഡപേട്ട് പോലീസ് സ്‌റ്റേഷനില്‍ ഹര്‍ഷയ്‌ക്കെതിരെ ആക്രമണ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് രേഖകള്‍ പറയുന്നു.

'കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം, അവരെ അറസ്റ്റ് ചെയ്യും. സംഭവത്തില്‍ നാലോ അഞ്ചോ പേരുണ്ട്. ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടുമെന്ന വ്യക്തമായ സന്ദേശം ഞങ്ങള്‍ നല്‍കും. ഇരയ്‌ക്കെതിരെയും കേസുകളുണ്ടെന്ന് ചില വിവരങ്ങളുണ്ട്'. ജ്ഞാനേന്ദ്ര തിങ്കളാഴ്ച പറഞ്ഞു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതായും തിങ്കളാഴ്ച നഗരത്തിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ പോലിസ് ഉന്നത ഉദ്യോഗസ്ഥരെ ഷിമോഗയിലേക്ക് അയച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എസ് മുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'കേസ് അന്വേഷിക്കാന്‍ എസ്പി നാല് പോലീസ് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്' എഡിജിപി പറഞ്ഞു.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ഇന്നലെ രാത്രി തന്നെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്ന് ഉച്ചയായിട്ടും അക്രമസംഭവങ്ങള്‍ക്ക് വിരാമമായിട്ടില്ല. അക്രമികളെ ഒതുക്കാന്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് അകമ്പടിയായി നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഹിജാബ് വിവാദവുമായി ഇന്നത്തെ കൊലപാതകത്തിന് ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് തെളിയുന്നതെന്ന് ആഭ്യന്തര മന്ത്രി അരാഗ് ജ്ഞാനേന്ദ്ര പറഞ്ഞു. 'ഹിജാബ് വിഷയത്തിന് ഈ സംഭവവുമായി ബന്ധമില്ല. വ്യത്യസ്ത കാരണങ്ങളാല്‍ ഇത് സംഭവിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് ചില സൂചകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിനുശേഷം ഷിമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it