Sub Lead

ബിജെപി മന്ത്രിയും കോൺ​ഗ്രസ് എംപിയും തമ്മിൽ പൊതുവേദിയിൽ ഉന്തുംതള്ളും

ബിജെപിയുടെ നേട്ടങ്ങൾ വിവരിച്ച് കൊണ്ടും കോൺഗ്രസിനെ വിമർശിച്ചും മന്ത്രി അശ്വത് നാരായണ നടത്തിയ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ബിജെപി മന്ത്രിയും കോൺ​ഗ്രസ് എംപിയും തമ്മിൽ പൊതുവേദിയിൽ ഉന്തുംതള്ളും
X

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വേദിയിലിരിക്കെ മന്ത്രിയും സ്ഥലം എംപിയും പൊതുവേദിയിൽ ഏറ്റുമുട്ടി. രാമനഗരിയിലെ പൊതുചടങ്ങിനിടെയാണ് മന്ത്രി അശ്വത് നാരായണയും എംപിയും കോൺഗ്രസ് നേതാവുമായ ഡി കെ സുരേഷും നേർക്കുനേർ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ബിജെപിയുടെ നേട്ടങ്ങൾ വിവരിച്ച് കൊണ്ടും കോൺഗ്രസിനെ വിമർശിച്ചും മന്ത്രി അശ്വത് നാരായണ നടത്തിയ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വോട്ട് വാങ്ങുന്നതല്ലാതെ കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. രാമനഗരയിലെ ജനങ്ങൾക്ക് വികസനം കൊണ്ടുവരാൻ ബിജെപിയുണ്ടെന്നും മന്ത്രി പറഞ്ഞതോടെയാണ് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപി ഡികെ സുരേഷ് രംഗത്തുവന്നത്.

പ്രസംഗം തടസപ്പെടുത്താൻ എംപി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. മൈക്ക് കോൺഗ്രസ് പ്രവർത്തകർ ബലമായി പിടിച്ചുമാറ്റുകയും ചെയ്തു. നേതാക്കൾ തമ്മിൽ തർക്കവും ഉന്തുംതള്ളും നടത്തുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വേദിയിൽ ഉണ്ടായിരുന്നു. കോൺഗ്രസിനെതിരായ മന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഡി കെ സുരേഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ചടങ്ങുമായി ബന്ധപ്പെട്ട് ബിജെപിയുടെ ബാനറുകൾ നശിപ്പിച്ചു.

മന്ത്രിയുടെ ഭാഗത്ത് നിന്നും വിവാദ പ്രസ്താവന ഉണ്ടായതോടെ പ്രസംഗം അവസാനിപ്പിക്കാൻ ബസവരാജ് ബൊമ്മൈ ആംഗ്യം കാണിച്ചു. എല്ലാവരുടെയും സഹകരണത്തോടെ വികസനം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൻ ഇവിടെ എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെയാണ് വികസനം നടക്കുന്നത്, അതിൽ വ്യക്തിയില്ല. വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനും ജെഡിഎസിനും സ്വാധീനമുള്ള മണ്ഡലമാണ് രാമനഗര. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൻ്റെ സഹോദരനാണ് ഡി കെ സുരേഷ് എം പി.

Next Story

RELATED STORIES

Share it