Sub Lead

'കനിവ് 108' സൗജന്യ ആംബുലന്‍സ് സേവനം; കേന്ദ്രീകൃത കോള്‍ സെന്റര്‍ നിലവില്‍ വന്നു

ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന അത്യാധുനിക കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികപരിശീലനം സിദ്ധിച്ച 70 പേരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ടിക്കുന്നത്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളില്‍ ഈമാസം 25 മുതല്‍ ആംബുലന്‍സിന്റെ സേവനങ്ങള്‍ ലഭിച്ചുതുടങ്ങും. ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

കനിവ് 108 സൗജന്യ ആംബുലന്‍സ് സേവനം; കേന്ദ്രീകൃത കോള്‍ സെന്റര്‍ നിലവില്‍ വന്നു
X

തിരുവനന്തപുരം: സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108'ന്റെ കേന്ദ്രീകൃത കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന അത്യാധുനിക കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികപരിശീലനം സിദ്ധിച്ച 70 പേരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ടിക്കുന്നത്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളില്‍ ഈമാസം 25 മുതല്‍ ആംബുലന്‍സിന്റെ സേവനങ്ങള്‍ ലഭിച്ചുതുടങ്ങും. ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

108 എന്ന നമ്പരിലൂടെയും ആന്‍ഡ്രോയിഡ് ആപ്പ് വഴിയും കനിവ് 108 ന്റെ സേവനം ലഭ്യമാവും. കേരളത്തിലെവിടെനിന്ന് വിളിച്ചാലും ആ കോള്‍ എത്തുന്നത് ഈ കേന്ദ്രീകൃത കോള്‍ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയര്‍ വഴി കോള്‍സെന്ററിലെ കംപ്യൂട്ടറുകളിലേക്ക് വരുന്നു. ഒരുകോള്‍ പോലും നഷ്ടമാവാതിരിക്കാനും ഫേക്ക് കോളുകള്‍ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാള്‍ കോള്‍ സെന്ററിലേക്ക് വിളിച്ചുകഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യവിവരങ്ങളും നല്‍കിയാല്‍ പരിമിതമായ സമയത്തിനുള്ളില്‍ ഇടപെടാനാവും. കോള്‍ സെന്ററിലെ മോണിറ്ററില്‍ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അതിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കും. ആംബുലന്‍സില്‍ ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനുമാണ് ഉണ്ടാവുക.

ആംബുലന്‍സില്‍ ജിപിഎസും മാപ്പിങ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കല്‍ ടെക്‌നീഷ്യന്റെ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സ്മാര്‍ട്ട് ഫോണുമുണ്ടാവും. ഒന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റൊന്നില്‍കൂടി വിവരം കൈമാറാനാണിത്. കോള്‍ സെന്ററില്‍നിന്നും മെഡിക്കല്‍ ടെക്‌നീഷ്യനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷന്‍ നല്‍കുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കണമെങ്കില്‍ കോണ്‍ഫറന്‍സ് കോള്‍ മുഖാന്തരം വിളിച്ച ആളും മെഡിക്കല്‍ ടെക്‌നീഷനുമായി കണക്ട് ചെയ്തുകൊടുക്കുന്നു. ഒട്ടും സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിരിക്കുന്നത്. പേപ്പറില്‍ വിവരം ശേഖരിച്ച് വിളിച്ചുപറയുന്ന പഴയരീതി മാറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മെഡിക്കല്‍ ടെക്‌നീഷ്യന്റെ കൈവശമുള്ള സ്മാര്‍ട്ട് ഫോണിനകത്ത് പ്രീ ലോഡ് ഇന്‍ഫര്‍മേഷന്‍ തയ്യാറാക്കിവച്ചിട്ടുണ്ട്. ഇതില്‍ എന്‍ട്രി ചെയ്ത് കൊടുത്താല്‍ മാത്രം മതിയാവും. അതിനാനുപാതികമായ വിവരങ്ങള്‍ കോള്‍ സെന്ററില്‍ കിട്ടിക്കൊണ്ടിരിക്കും. പ്രഥമശുശ്രൂക്ഷയ്ക്ക് ശേഷം രോഗിയെ പരിശോധിച്ചുകഴിഞ്ഞാല്‍ കിട്ടുന്ന ഓരോ വിവരങ്ങളും ലൈവായി കോള്‍ സെന്ററിലെത്തിക്കാന്‍ സാധിക്കുന്നു. അതിന് ആനുപാതികമായി ഏതുതരം ചികില്‍സ തൊട്ടടുത്തുള്ള ഏത് ആശുപത്രിയില്‍ ലഭ്യമാക്കാമെന്ന് കോള്‍ സെന്ററില്‍നിന്നറിയിക്കുന്നു. കോള്‍ സെന്ററിന് സംശയമുണ്ടെങ്കില്‍ ടെലി കോണ്‍ഫറന്‍സ് വഴി ഡോക്ടറുടെ സഹായം തേടാനും കഴിയും. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് അടുത്തുള്ള ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിയ്ക്ക് അലര്‍ട്ട് കൊടുക്കാനുള്ള സംവിധാനവുമുണ്ട്.

അതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. രോഗിയെ കൊണ്ടുവരുന്നുവെന്നുള്ള വിവരങ്ങളും രോഗിയുടെ അവസ്ഥയും അവരെ അറിയിക്കുന്നു. ഈ അറിയിപ്പ് കിട്ടിയാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റേയോ വിദഗ്ധഡോക്ടറുടേയോ അഭാവമുണ്ടായാല്‍ എത്രയുംപെട്ടന്ന് ഈ നോഡല്‍ ഓഫിസര്‍ കോള്‍ സെന്ററിനെ അറിയിക്കും. അതിന് ആനുപാതികമായി അടുത്ത ആശുപത്രിയെ ബന്ധപ്പെട്ട് കോള്‍സെന്റര്‍ സൗകര്യമൊരുക്കുന്നു. നഗരപ്രദേശങ്ങളില്‍ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശത്ത് പരാമധി 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോരജില്ലകളില്‍ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലന്‍സ് എത്താനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം അപകടം നടന്നതിന് തൊട്ടടുത്തുള്ള സൗകര്യമുള്ള ആശുപത്രിയുടെ വിവരവും നല്‍കും. അപകടസ്ഥലത്തെത്തിയാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രോഗിയുടെ നില വിലയിരുത്തുകയും അതനുസരിച്ച് ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുന്നു. തുടര്‍ന്ന് ആവശ്യമെങ്കില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന് കോള്‍ സെന്ററുമായി ബന്ധപ്പെടാം. കോള്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫഌഗ് ഓഫ് ചെയ്തത്. ബാക്കിയുള്ള 214 ആംബുലന്‍സുകള്‍ എത്രയുംവേഗം സജ്ജമാവും. ഒക്‌ടോബര്‍ അവസാനം മുതല്‍ ഈ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാവുമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it