Sub Lead

നവരാത്രി ട്വീറ്റ്: ദീപികാ സിങിനെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി

നവരാത്രി ട്വീറ്റ്: ദീപികാ സിങിനെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി
X

ജമ്മു: കഠ് വ കേസ് അഭിഭാഷക ദീപികാ സിങ് രജാവത്തിനെതിരേ നവരാത്രി ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു ജമ്മു കശ്മീര്‍ ഹൈക്കോടതി. എഫ്ഐആറില്‍ അന്വേഷണം തുടരാമെന്നും എന്നാല്‍ അന്തിമ റിപോര്‍ട്ട് ഹൈക്കോടതിയുടെ അനുമതിയില്ലാതെ അന്വേഷണ ഏജന്‍സി ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് ധാര്‍ നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 25നാണ് കശ്മീരി അഭിഭാഷകയായ ദീപികാ സിങ് രജാവത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസന്വേഷണം ശൈശവാവസ്ഥയിലാണെന്നും ഇടപെടുന്നത് ഉചിതമായിരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ഒക്ടോബറില്‍ ജമ്മു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അഭിഭാഷക ദീപിക സിങ് രാജാവത്തിനു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കോളിളക്കം സൃഷ്ടിച്ച കഠ് വ ബാലികാ കൂട്ടബലാല്‍സംഗക്കൊലപാതകത്തില്‍ ഇരയ്ക്കു വേണ്ടി ഹാജരായതോടെ ഹിന്ദുത്വരുടെ ശത്രുപട്ടികയില്‍ ഉള്‍പ്പെട്ട ദീപികാ സിങ് രജാവത്ത് ഇക്കഴിഞ്ഞ നവരാത്രി ദിനത്തില്‍ ട്വീറ്റ് ചെയ്തതാണ് വിവാദമാക്കിയത്. നവരാത്രി സമയത്ത് സ്ത്രീയെ ബഹുമാനിക്കുകയും മറ്റു ദിവസങ്ങളില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ദീപിക ട്വീറ്റ് ചെയ്തത്. ഇതിനെതിരേ ഹിന്ദുത്വര്‍ രംഗത്തെത്തുകയും കാവിധാരികളായ ഒരു സംഘം അര്‍ധരാത്രി വീടിനു മുന്നിലെത്തി കൊലവിളി നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295-എ (മതവികാരം മനപൂര്‍വ്വം വ്രണപ്പെടുത്തല്‍), 505[2] (ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ നമ്പര്‍ 174/2020 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ബലാല്‍സംഗങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് താന്‍ ട്വീറ്റ് പോസ്റ്റ് ചെയ്തതെന്നാണ് ദീപിക സിങ് രാജാവത്ത് വ്യക്തമാക്കിയത്. അതിനാല്‍, എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ദീപികയ്ക്കു വേണ്ടി സീനിയര്‍ കൗണ്‍സല്‍ പിഎന്‍ റെയ്ന ഹാജരായി. ''അപേക്ഷകന്‍ ട്വീറ്റ് ചെയ്ത ചിത്രം പരിശോധിക്കുകയാണെങ്കില്‍ അത് ഒരു തരത്തിലും ഏതെങ്കിലും സമുദായത്തിന്റെ മതപരമായ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്നും നവരാത്രി ഉല്‍സവ വേളയില്‍ സ്ത്രീകളെ ബഹുമാനിക്കുകയും മറ്റ് ദിവസങ്ങളിലും സമാനമായ രീതിയല്ലെന്നുമാണ് ലളിതമായി ചിത്രീകരിക്കുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിവാദ ട്വീറ്റിനു ശേഷം ഒരു സംഘടന പ്രകോപിതരാകുകയും വീടിന് മുന്നില്‍ പ്രകടനം നടത്തുകയും പോലിസ് സംരക്ഷണം തേടുകയും ചെയ്തതായി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍(എഎജി) ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് ഒരുകൂട്ടം ഹിന്ദുത്വര്‍ തന്റെ വീടിനു മുന്നില്‍ സംഘടിച്ചെത്തി കൊലവിളി മുദ്രാവാക്യം വിളിച്ചത്. ഹരജിയില്‍ തദ്സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ജമ്മു കശ്മീര്‍ ഹൈക്കോടതി അടുത്ത വാദം കേള്‍ക്കാനായി 2021 ഫെബ്രുവരി 9ലേക്കു മാറ്റി.

J&K HC refuses to stay probe against Deepika Singh Rajawat's tweet

Next Story

RELATED STORIES

Share it