Sub Lead

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ഇടിച്ചുനിരത്തുന്നു; ഇടപെടല്‍ ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ഇടിച്ചുനിരത്തുന്നു; ഇടപെടല്‍ ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്ന സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ മുസ്‌ലിംകളടങ്ങുന്ന ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള തന്ത്രമാണിതെന്നും അപകടകരമായ രാഷ്ട്രീയമാണിതെന്നും ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

കോടതിയുടെ അനുമതിയില്ലാതെ ഒരാളുടെയും വീടും കടയും തകര്‍ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനിയാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസറിന്റെ രാഷ്ട്രീയമാണ് നേരത്തെ മുതല്‍ നടന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിലും മധ്യപ്രദേശിലും ഈ നീചമായ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു.

രാമനവമിയോട് അനുബന്ധിച്ച് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ നഗരത്തില്‍ നടന്ന ഘോഷയാത്രയ്ക്കിടെ വളരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ക്കു പിന്നാലെയാണ് കലാപങ്ങള്‍ക്ക് തുടക്കമായത്. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് മുസ്‌ലിം വീടുകളും കടകളുമെല്ലാം തകര്‍ത്തു. മറുവശത്ത് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ ക്രൂരനടപടിയെ ന്യായീകരിക്കുകയും ചെയ്യുന്നു- ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാരുകളെയും പ്രതികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ചേര്‍ന്ന് സരിം നവേദ് ആണ് ഹരജി സുപ്രിംകോടതിയില്‍ നല്‍കിയത്.

അഭിഭാഷകന്‍ കബീര്‍ ദീക്ഷിത് ഓണ്‍ലൈനില്‍ ഹരജി ഫയല്‍ ചെയ്തു. അടിയന്തരമായി പരിഗണിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കുന്നതിനുള്ള അപേക്ഷ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നല്‍കിയേക്കും. രാജ്യത്തുടനീളം മതതീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് മൗലാന മദനി പറഞ്ഞു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ ഭയപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നു.

മുസ്‌ലിം പ്രദേശങ്ങളിലും പള്ളികള്‍ക്ക് മുന്നിലും പ്രകോപനങ്ങള്‍ നടക്കുന്നുണ്ട്. പോലിസിന്റെ സാന്നിധ്യത്തില്‍ വടികള്‍ വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. എല്ലാവരും നിശബ്ദരായ കാഴ്ചക്കാരാണ്. രാജ്യത്ത് ഒരു നിയമവും അവശേഷിക്കുന്നില്ല. ഒരു സര്‍ക്കാരിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. മുസ്‌ലിംകളെ വിഭാഗീയ ശക്തികള്‍ പീഡിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഒന്നും സംഭവിക്കാത്തതുപോലെ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖാര്‍ഗോണിലെ ഭീഷണിപ്പെടുത്തുന്നവരെ പിന്തുണച്ച് പോലിസും ഭരണകൂടവും പ്രവര്‍ത്തിച്ച ക്രിമിനല്‍ രീതി കാണിക്കുന്നത് നിയമം നടപ്പാക്കുന്നത് മേലില്‍ അവരുടെ ലക്ഷ്യമല്ലെന്നാണ്. പോലിസും ഭരണകൂടവും ഭരണഘടനയോട് അല്‍പ്പമെങ്കിലും വിധേയത്വം കാണിച്ചിരുന്നെങ്കില്‍, രാജസ്ഥാനിലെ കരൗലിയിലെ മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കില്ലായിരുന്നു, ഖാര്‍ഗോണിലെ അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടില്ലായിരുന്നു.

രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാനുമാണ് തങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നതെന്ന് മൗലാന അര്‍ഷദ് മദനി പറഞ്ഞു. മറ്റ് കേസുകളിലെന്നപോലെ ഈ കേസിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ, സിഎഎയ്ക്കും എന്‍ആര്‍സിക്കും എതിരേ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ യുപി സര്‍ക്കാര്‍ ചുമത്തിയ പിഴ സുപ്രിംകോടതി റദ്ദാക്കുകയും സര്‍ക്കാരിനെ ശാസിക്കുകയും ചെയ്തിരുന്നു.

ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദത്തോട് മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ നീതിയുടെ ഏക പ്രതീക്ഷയുടെ കിരണങ്ങള്‍ കോടതികളാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചിട്ടുണ്ട്. അതിനാല്‍, സുപ്രിംകോടതിയില്‍ നിന്നുള്ള മറ്റ് കേസുകള്‍ പോലെ ഈ സുപ്രധാന കേസിലും ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാന്‍ കോടതി ശക്തമായ തീരുമാനമെടുക്കും. നല്ല ഫലം ലഭിക്കുന്നതുവരെ ഞങ്ങളുടെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it