Sub Lead

കഠ്‌വ കേസിലെ ഹീറോ ദീപിക രജാവത്തിന് ഇത് ആഹ്ലാദ നിമിഷം

നാടോടികളായ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാതിരുന്നപ്പോള്‍ ധീരമായി കേസ് ഏറ്റെടുത്ത ദീപിക കഴിഞ്ഞ ഒരു വര്‍ഷം അനുഭവിച്ചത് പറഞ്ഞറിയിക്കാനാവാത്ത പീഢനങ്ങളായിരുന്നു.

കഠ്‌വ കേസിലെ ഹീറോ ദീപിക രജാവത്തിന് ഇത് ആഹ്ലാദ നിമിഷം
X

ജമ്മു: കഠ്‌വ കൂട്ടബലാല്‍സംഗ കൊലക്കേകേസിലൂടെ ദേശീയ ശ്രദ്ധ നേടിയ അഭിഭാഷക ദീപിക സിങ് രജാവത്തിനിത് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. നാടോടികളായ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാതിരുന്നപ്പോള്‍ ധീരമായി കേസ് ഏറ്റെടുത്ത ദീപിക കഴിഞ്ഞ ഒരു വര്‍ഷം അനുഭവിച്ചത് പറഞ്ഞറിയിക്കാനാവാത്ത പീഢനങ്ങളായിരുന്നു.

പഠാന്‍കോട്ടിലെ പ്രത്യേക കോടതിയില്‍ നടന്ന വാദംകേള്‍ക്കലില്‍ കൃത്യമായി ഹാജരാകുന്നില്ലെന്ന് ആരോപിച്ച് ഇരയുടെ കുടുംബം പിന്നീട് കേസില്‍ നിന്നൊഴിവാക്കിയെങ്കിലും ഇന്നും കേസിന്റെ മുഖമാണ് ദീപിക. ഇന്ന് പഠാന്‍കോട്ട് കോടതിയില്‍ വിധി കേള്‍ക്കാന്‍ അതിരാവിലെ തന്നെ ദീപികയും എത്തിയിരുന്നു.

തെറിവിളികളും കൊലപ്പെടുത്തുമെന്നും ബലാല്‍സംഗം ചെയ്യുമെന്നുമുള്ള ഭീഷണികളുമൊക്കെ അതിജീവിച്ചാണ് അവര്‍ കേസിന് വേണ്ടി നിലകൊണ്ടത്. ഓരോ തവണയും വീട്ടിലേക്ക് കടക്കുമ്പോള്‍ വീട്ടിലെ പ്രധാന വാതില്‍ താന്‍ രണ്ടു തവണ പരിശോധിക്കുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തന്നെയും മകളെയും ഭര്‍ത്താവിനെയും അപകടപ്പെടുത്താന്‍ ആരെങ്കിലും പുതുങ്ങിയിരിക്കുന്നുണ്ടോ എന്ന ഭീതിയായിരുന്നു എപ്പോഴും.

മയക്കു മരുന്ന് കൊണ്ട് വച്ച് തന്റെ പ്രതിഛായ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് വരെ ഭയപ്പെട്ടിരുന്നു. കോടതിയില്‍ അഭിഭാഷകര്‍ക്കിടയിലൂടെ നടന്നു പോവുമ്പോള്‍ ആളുകള്‍ തുറിച്ചു നോക്കും. ചിലര്‍ പിറുപിറുക്കും.

കുറ്റകൃത്യം നടന്ന ശേഷം പ്രതികള്‍ക്ക് അനുകൂലമായി നടന്ന മാര്‍ച്ചില്‍ ദീപികയുടെ സഹപ്രവര്‍ത്തകരില്‍ ചിലരും പങ്കെടുത്തിരുന്നു. കഠ്‌വയിലെ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓഫിസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ക്രൈംബ്രാഞ്ച് പോലിസിന്റെ ശ്രമത്തെ ജമ്മുവിലെ അഭിഭാഷകര്‍ തടയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതി കേസ് പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള കോടതിയിലേക്കു മാറ്റിയത്.

ഇരയ്ക്ക് വേണ്ടി ശബ്ദിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ദീപികയ്‌ക്കെതിരേ വെല്ലുവിളികളും ഭീഷണികളും ഉയര്‍ന്നു തുടങ്ങിയിരുന്നു. ദേശവിരുദ്ധ മുദ്ര ചാര്‍ത്തപ്പെട്ട അവരെ സഹപ്രവര്‍ത്തകരും ബന്ധുക്കളും അയല്‍ക്കാരും ബഹിഷ്‌കരിച്ചു.

കേസ് എടുത്തത് മുതല്‍ കടുത്ത ആരോപണങ്ങളാണ് തനിക്കെതിരേ ഉയര്‍ന്നതെന്ന് ദീപിക പറഞ്ഞു. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കുറ്റകൃത്യത്തിന്റെ ഭീകരമായ വിശദാംശങ്ങള്‍ അറിഞ്ഞ ഉടനെ കേസ് ഏറ്റെടുക്കാന്‍ തയ്യാറായി താന്‍ സ്വയം മുന്നോട്ടുവരികയായിരുന്നു. ആ എട്ടുവയസ്സുകാരിക്ക് നീതി നേടിക്കൊടുക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നെനിക്ക് തോന്നി.

പുറത്തു നിന്നുള്ള ഭീഷണി ശക്തമായതോടെ കുടുംബത്തില്‍ നിന്നു പോലും കടുത്ത സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. അപവാദങ്ങളും ഭീഷണികളും എനിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. ഒരു മുസ്ലിം പെണ്‍കുട്ടിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം മകള്‍ക്കും മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു.

തുടക്കത്തില്‍ തന്നോട് കടുത്ത വെറുപ്പ് പ്രകടിപ്പിച്ച സഹപ്രവര്‍ത്തകരില്‍ പലരും പിന്നീട് പിന്തുണച്ചു തുടങ്ങിയതായും ദീപിക പറഞ്ഞു.

38കാരിയായ ദീപിക സിങ് ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസില്‍ ഇടപെട്ടതിന് എതിരേ ജമ്മു ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടും ദീപിക ഉറച്ചു നിന്നു. ക്രൈംബ്രാഞ്ചിന്റെ നിഷ്പക്ഷമായ അന്വേഷണമാണ് സംഘപരിവാരത്തിന്റെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവന്നത്. കശ്മീരി പണ്ഡിറ്റ് കുടുംബാഗമായ ദീപിക 1986ല്‍ സ്വദേശമായ കരിഹാമയില്‍ നിന്ന് ജമ്മുവിലേക്കു വന്നതാണ്.

Next Story

RELATED STORIES

Share it