Sub Lead

ഡല്‍ഹിയെ ഞെട്ടിച്ച് ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നു

പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യംചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തതില്‍നിന്നാണ് ദുരഭിമാനക്കൊലയാണെന്നു തെളിഞ്ഞത്

ഡല്‍ഹിയെ ഞെട്ടിച്ച് ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നു
X
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇതരജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് 23 വയസ്സുകാരിയായ ശീതള്‍ ചൗധരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റര്‍ അകലെയുള്ള അലിഗഢില്‍ ഉപേക്ഷിച്ചതായി മാതാപിതാക്കള്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും പോലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് പ്രതികളെ പിടികൂടുന്നത്.

അയല്‍വാസിയായ യുവാവുമായി മൂന്നു വര്‍ഷമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹം കഴിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് പെണ്‍കുട്ടിയുടെ കുടുംബം ഈ വിവരം അറിഞ്ഞപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവളുടെ തീരുമാനം അംഗീകരിക്കാതെ കുടുംബാംഗങ്ങളായ ആറുപേര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തു. ജനുവരി 30നാണ് കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാറില്‍ വഹിച്ച് 80 കിലോമീറ്റര്‍ അകലെ അലിഗഡിലേക്കുള്ള വഴിയില്‍ ഒരു തടാകത്തില്‍ വലിച്ചെറിയുകയായിരുന്നു.

യുവതിയെ വിവാഹം കഴിച്ച യുവാവിന് പെണ്‍കുട്ടിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടി ലഭിച്ചപ്പോള്‍ തന്നെ അപകടം മണത്ത യുവാവ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനായി ന്യൂ അശോക് നഗര്‍ പോലിസ് സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യംചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തതില്‍നിന്നാണ് ദുരഭിമാനക്കൊലയാണെന്നു തെളിഞ്ഞത്.



Next Story

RELATED STORIES

Share it