Sub Lead

പള്ളി തകര്‍ക്കും; ഭീഷണിയുമായി ഹിന്ദുത്വര്‍ മഥുര ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ (വീഡിയോ)

പള്ളി തകര്‍ക്കും; ഭീഷണിയുമായി ഹിന്ദുത്വര്‍ മഥുര ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ (വീഡിയോ)
X

ആഗ്ര: പള്ളി തകര്‍ക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വര്‍ ഹിന്ദുത്വര്‍ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിന് മുന്നില്‍ സംഘടിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ പിന്തുണയുണ്ടെന്നും ശ്രീ കൃഷ്ണ ജന്മഭൂമിയിലെ മസ്ജിദ് തകര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുത്വര്‍ പോലിസിനെ സാക്ഷിയാക്കി പരസ്യ വെല്ലുവിളി ഉയര്‍ത്തിയത്.

'മസ്ജിദ് ഇവിടെ നിലനില്‍ക്കില്ല. ഇന്നല്ലെങ്കില്‍ നാളെ ഇത് തകര്‍ക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇന്ന് ഞങ്ങളെ തടയാന്‍ കഴിയും. ഒരുനാള്‍ ഞങ്ങള്‍ ശക്തമായി തിരിച്ചുവരും. അന്ന് നിങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ പള്ളി തകര്‍ക്കും'. ഹിന്ദുത്വ സന്യാസി പറഞ്ഞു. തുടര്‍ന്ന് പോലിസിന് മുന്നില്‍ നിന്ന് 'ജയ് ശ്രീരാം' വിളിച്ച സന്യാസി തങ്ങള്‍ക്ക് യോഗിയുടെ പിന്തുണയുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചു. 'യോഗി ഹിന്ദുക്കള്‍ സര്‍വ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഞങ്ങളെ തടയുകയില്ല'. ബാബരി മസ്ജിദ് തകര്‍ത്ത മാതൃകയില്‍ മഥുരയിലെ ഈദ് ഗാഹ് മസ്ജിദ് തകര്‍ക്കുമെന്നും ഹിന്ദുത്വര്‍ വെല്ലുവിളി മുഴക്കി. ഈദ് ഗാഹ് മസ്ജിദില്‍ കര്‍സേവ നടത്തിയാല്‍ യോഗി അനുഗ്രഹിക്കുമെന്നും ഹിന്ദുത്വര്‍ പറഞ്ഞു. വര്‍ഗീയ മുദ്രാവാക്യം വിളിച്ച് സംഘടിച്ച അക്രമികളെ ഏറെ നേരത്തിന് ശേഷം പോലിസ് അനുനയിപ്പിച്ച് കൊണ്ട് പോയി.

ഡിസംബര്‍ 10 ന് മഥുരയിലെ ഷാഹി ഈദ്ഗാവില്‍ 10 മിനിറ്റ് ശ്രീകൃഷ്ണ ഭഗവാന്റെ പേരില്‍ 'ആരതി' നടത്തുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഭരണകൂടം തടയാന്‍ ശ്രമിച്ചാല്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ, ബാബറി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6 ന് ഷാഹി ഈദ്ഗാഹില്‍ കൃഷ്ണവിഗ്രഹം സ്ഥാപിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്‍മാറി.

'സാമുദായിക സൗഹാര്‍ദം തകരുമെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ 6 ന് ബാലഗോപാല്‍ ജിയെ(കൃഷ്ണ വിഗ്രഹം) അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്ക് പ്രവേശിക്കാന്‍ ഭരണകൂടം അനുവദിച്ചില്ല. ഇപ്പോള്‍, ലോക മനുഷ്യാവകാശ ദിനത്തില്‍ (ഡിസംബര്‍ 10) കൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥലത്ത് 10 മിനിറ്റ് നേരം ആരതി നടത്താന്‍ ഞങ്ങളെ അനുവദിക്കണമെന്ന് ഞങ്ങള്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു'. ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തില്‍ ഹിന്ദുമഹാസഭ ദേശീയ പ്രസിഡന്റ് രാജ്യശ്രീ ചൗധരി പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ പോലിസിന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) ഗുവാരവ് ഗ്രോവര്‍ പറഞ്ഞു. 'പരിപാടിക്ക് അനുമതി നല്‍കില്ലെന്നും ഇത്തരം പരിപാടികള്‍ക്ക് നേരത്തെ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹല്‍ പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലഖ്‌നൗ ആസ്ഥാനമായുള്ള അഭിഭാഷകനും മറ്റ് അഞ്ച് പേരും മഥുര ജില്ലാ കോടതിയില്‍ കൃഷ്ണന്‍ ജനിച്ച സ്ഥലമാണെന്ന് അവകാശപ്പെട്ട് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണ ക്ഷേത്ര വിഷയം വീണ്ടും ചര്‍ച്ചയായത്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ഒരു പ്രാദേശിക കോടതി പരിഗണനയിലുണ്ട്.

Next Story

RELATED STORIES

Share it