Sub Lead

ഹിജാബ്: കോടതി വിധി മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റം- മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

ഹിജാബ്: കോടതി വിധി മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റം- മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
X

ലഖ്‌നോ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) ഖേദവും നിരാശയും രേഖപ്പെടുത്തി. ഹിജാബ് നിരോധിക്കുന്നത് മുസ്‌ലിം പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി അഭിപ്രായപ്പെട്ടു. ഹിജാബ് ധരിക്കല്‍ ഇസ്‌ലാമിന് അനിവാര്യമല്ലെന്ന കോടതിയുടെ വാദത്തെ അദ്ദേഹം നിരാകരിച്ചു.

മാര്‍ച്ച് അവസാനം നടക്കുന്ന ഓഫ്‌ലൈന്‍ യോഗത്തില്‍ വിഷയം അവതരിപ്പിക്കും. ഇതുകൂടാതെ വിഷയത്തില്‍ മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ് ഉടന്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ് നടത്തുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നതായി ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ 'മുസ്‌ലിംകളോടുള്ള വിവേചനം' എന്നാണ് റഹ്മാനി വിശേഷിപ്പിച്ചത്. ചില സര്‍ക്കാരുകള്‍ ഒരു സമുദായത്തെ തൃപ്തിപ്പെടുത്താന്‍ നിയമങ്ങളില്‍ മാറ്റം വരുത്തുകയും ചില ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും അവരുടെ മതചിഹ്‌നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്തു.

ഇസ്‌ലാമും ശരീഅത്തും മുസ്‌ലിംകളുടെ മേല്‍ ചില കാര്യങ്ങള്‍ കടമയും നിര്‍ബന്ധവുമാക്കിയിട്ടുണ്ട്. അവ പിന്തുടരേണ്ടത് അനിവാര്യമാണ്. ഹിജാബ് അത്തരത്തിലുള്ള ഒരു നിര്‍ബന്ധമാണ്, അത് ഒരു മുന്‍വ്യവസ്ഥയുമാണ്. ചില മുസ്‌ലിംകള്‍ അവരുടെ അജ്ഞതയിലും അലസതയിലും നമസ്‌കാരം നിര്‍വഹിക്കുന്നില്ലെങ്കില്‍ അവരെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കാനാവില്ല. പക്ഷേ, അവര്‍ പാപം ചെയ്യുന്നു. അതുപോലെ, ചില മുസ്‌ലിംകള്‍ ഹിജാബ് പിന്തുടരുന്നില്ലെങ്കില്‍ അത് ഇസ്‌ലാമിന് അത്യന്താപേക്ഷിതമല്ല- അദ്ദേഹം വിശദീകരിച്ചു.

തനിക്ക് അനുയോജ്യമെന്ന് തോന്നുന്നത് ചെയ്യുകയെന്നത് ഓരോ വ്യക്തിയുടെയും ഭരണഘടനാപരമായ അവകാശമാണ്. മതചിഹ്‌നങ്ങള്‍ ഉപയോഗിക്കുന്ന മതങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ കോടതി ഉത്തരവ് വിവേചനപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യൂനിഫോം തീരുമാനിക്കാന്‍ സ്‌കൂളുകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, കോടതിയില്‍ പോയ കേസ് സ്‌കൂളുകളുമായി ബന്ധപ്പെട്ടതല്ലെന്നും യൂനിഫോം നിര്‍ബന്ധമാക്കാന്‍ കഴിയാത്ത കോളജുകള്‍ക്ക് വേണ്ടിയാണെന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം സംബന്ധിച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തോട് വിയോജിപ്പുണ്ടെന്ന് ഇസ്‌ലാമിക് വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദും പറഞ്ഞു. വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ മുസ്‌ലിം സമൂഹങ്ങളോടും എന്‍ജിഒകളോടും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍, ഒരു സര്‍ക്കാരോ സര്‍ക്കാര്‍ അംഗീകൃത സംഘടനയോ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമായ ഒരു നിയമമുണ്ടാക്കരുത്. ഒരു മതത്തിനും വിരുദ്ധമായ അത്തരം പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ പാടില്ല- ദാറുല്‍ ഉലൂം ദയൂബന്ദ് വൈസ് ചാന്‍സലര്‍ മൗലാനാ മുഫ്തി അബുല്‍ ഖാസിം നൊമാനി പറഞ്ഞു.

Next Story

RELATED STORIES

Share it