Sub Lead

ഹിജാബ്: വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് കാവി ഷാള്‍ അണിയിച്ച് എബിവിപി (വീഡിയോ)

ഹിജാബ്:  വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് കാവി ഷാള്‍ അണിയിച്ച് എബിവിപി (വീഡിയോ)
X

മംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന എബിവിപി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് കാവി ഷാള്‍ അണിയിക്കുന്നതായി ആരോപണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഹിജാബിനെതിരേ ഹിന്ദു വിദ്യാര്‍ഥികളെ കാവി ഷാള്‍ അണിയിച്ച് ഇറക്കുന്നത്.

ക്ലാസുകളില്‍ എത്തി വിദ്യാര്‍ഥികള്‍ക്ക് കാവി ഷാള്‍ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് കാവി ഷാള്‍ അണിയിക്കുന്ന എബിവിപി പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെയാണ് കാവി ഷാള്‍ അണിയിക്കാന്‍ ശ്രമിക്കുന്നത്. മറ്റു കോളജുകളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

അതിനിടെ, ഹിജാബ് ധരിക്കാനുള്ള അവകാശത്തായി പോരാടുന്ന മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദലിത് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. നീല ഷാള്‍ അണിഞ്ഞ് ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് ദലിത് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. ദലിത് വിദ്യാര്‍ഥികളെ തടയാന്‍ എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയ് ഭീം മുദ്രാവാക്യമുയര്‍ത്തി എത്തിയ ദലിത് വിദ്യാര്‍ഥികളേയാണ് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ചിക്മംഗ്ലൂര്‍ ഐഡിഎസ്ജി കോളജിലെ വിദ്യാര്‍ഥികളാണ് ഇന്ന് രാവിലെ നീല ഷാളണിഞ്ഞ ജയ് ഭീം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. ഇതോടെ കാവി ഷാള്‍ അണിഞ്ഞ് സംഘടിച്ചെത്തിയ എബിവിപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി ദലിത് വിദ്യാര്‍ഥികളും പ്രതിരോധിച്ചു. ഇതോടെ, കോളജ് കാംപസില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കോളജ് അധികൃതരെത്തി ഇരുവിഭാഗം വിദ്യാര്‍ഥികളേയും പിരിച്ചുവിട്ടു.

ബജ്‌റംഗ്ദള്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി നിരവധി വിദ്യാര്‍ഥികള്‍ ഹിജാബിനെതിരേ കാവി ഷാള്‍ അണിഞ്ഞ് പ്രകടനം നടത്തുന്നതിനിടേയാണ് ഹിജാബിന് ഐക്യദാര്‍ഢ്വവുമായി ദളിത് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ഒരുമാസമായി കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കുകയാണ്. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കോളജ് അധികൃതര്‍ക്ക് കത്ത് നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചാരണം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തു. ഇതോടെ ഉഡുപ്പിയിലെ ഗവ. കോളജില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി. ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. ഉഡുപ്പി ഗവ. കോളജില്‍ തുടങ്ങിയ ഹിന്ദുത്വ നീക്കം മറ്റു കോളജുകളിലേക്കും വ്യാപിച്ചു. ഇതോടെ ഉഡുപ്പിയിലെ മറ്റുകോളജുകളിലും ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുകയും ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികളെ ബലം പ്രയോഗിച്ച് കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it