Sub Lead

23 ദിവസം പ്രായമുള്ള കുഞ്ഞിന് സുന്നത്തിനിടെ അപകടം; സര്‍ക്കാര്‍ 2 ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് കര്‍മം നടത്തിയപ്പോള്‍ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ സംഭവത്തില്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

23 ദിവസം പ്രായമുള്ള കുഞ്ഞിന് സുന്നത്തിനിടെ അപകടം;  സര്‍ക്കാര്‍ 2 ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് കര്‍മം നടത്തിയപ്പോള്‍ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ സംഭവത്തില്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. നവജാതശിശുക്കളില്‍ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ആശുപത്രികളില്‍ യഥാസമയം പരിശോധന നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. എംബിബിഎസ് ബിരുദവും മൂന്ന് വര്‍ഷം മാത്രം സേവനപരിചയവുമുള്ള ഡോക്ടര്‍ നടത്തിയ സുന്നത്ത് കര്‍മത്തിനിടയിലാണ് മലപ്പുറം മാറഞ്ചേരി സ്വദേശിനി ജമീലയുടെ മകന് ഗുരുതര അപകടമുണ്ടായത്. മലപ്പുറം കെവിഎം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കുഞ്ഞിന് മൂത്രം പോവുന്നതിന് അടിവയറ്റില്‍ ദ്വാരം ഇടേണ്ടിവന്നതായും പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതായും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ ആരോഗ്യവകുപ്പ് ഡയറക്ടറില്‍നിന്നും റിപോര്‍ട്ട് വാങ്ങി. കുഞ്ഞിന്റെ ചികില്‍സയ്ക്കായി മാതാപിതാക്കള്‍ക്ക് 1.25 ലക്ഷത്തിലധികം ചെലവായതായി ആരോഗ്യവകുപ്പ് കമ്മീഷനില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഡോക്ടറുടെ പരിചയക്കുറവാണ് ചികില്‍സാ പിഴവിന് കാരണമായത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ അനുവദിക്കരുതെന്നും റിപോര്‍ട്ടിലുണ്ട്. മതിയായ അനേ്വഷണം നടത്താതെ തിരൂര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച അനേ്വഷണ റിപോര്‍ട്ട് കമ്മീഷന്‍ തള്ളി. ലളിതമായി മനസ്സിലാക്കാവുന്ന ഉദാസീനതയാണ് ഡോക്ടര്‍ക്ക് സംഭവിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. ആശുപത്രിക്കും ജീവനക്കാര്‍ക്കുമെതിരേ നടപടി വേണമെന്ന ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറുടെയും ഡിഎംഒയുടെയും ശുപാര്‍ശ കമ്മീഷന്‍ അംഗീകരിച്ചു. പോലിസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വിക്ടിം കോമ്പന്‍സേഷന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it