Sub Lead

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
X

ശ്രീനഗര്‍: ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ഗുലാംനബി അറിയിച്ചത്. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍ ആസ്ഥാനമായായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം.

കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി റാലിയില്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാനും ഗുലാംനബി മറന്നില്ല. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ രക്തവും വിയര്‍പ്പും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കംപ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാര്‍ട്ടിയെ വളര്‍ത്തിയത്. എന്നാല്‍, ചിലര്‍ തങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഗുലാം നബി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്. ജമ്മുവിലെ സൈനികകോളനിയിലായിരുന്നു റാലി നടന്നത്. പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കശ്മീര്‍ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത. ബി.ജെ.പിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവര്‍ക്കും തനിക്കും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാംനബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ല, മുതിര്‍ന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ല, പക്വതയില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഗുലാംനബി ഉന്നയിച്ചത്.

Next Story

RELATED STORIES

Share it