Sub Lead

പ്രണയവിവാഹം: ഭാര്യയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിച്ചതച്ചു; നായയെ പോലെ കുരപ്പിച്ചു

ഗാസിയാബാദിലെ കല്ലു ഗാരി ഗ്രാമത്തിലെ ഇക്രാമുദ്ദീന്‍ എന്നയാള്‍ക്കു നേരെയാണ് മനുഷ്യത്വരഹിതമായ ആക്രമണമുണ്ടായത്

പ്രണയവിവാഹം: ഭാര്യയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിച്ചതച്ചു; നായയെ പോലെ കുരപ്പിച്ചു
X

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രണയിച്ചു വിവാഹം കഴിച്ചതിനു ഭാര്യയുടെ ബന്ധുക്കള്‍ യുവാവിനെ തല്ലിച്ചതയ്ക്കുകയും നായയെ പോലെ കുരപ്പിക്കുകയും ചെയ്തു. 2019 മെയ് മാസം നടന്ന സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ പോലിസ് അന്വേഷണം തുടങ്ങി. ഗാസിയാബാദിലെ കല്ലു ഗാരി ഗ്രാമത്തിലെ ഇക്രാമുദ്ദീന്‍ എന്നയാള്‍ക്കു നേരെയാണ് മനുഷ്യത്വരഹിതമായ ആക്രമണമുണ്ടായത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം ചാട്ടവാര്‍ കൊണ്ട് അടിക്കുകയും വലിച്ചിഴയ്ക്കുകയും കുരയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വീഡിയോയില്‍ ഏതാനും ചില യുവാക്കള്‍ ഇക്രാമുദ്ദീനെ വടികൊണ്ട് മര്‍ദ്ദിക്കുന്നതും മറ്റും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഇക്രാമുദ്ദീനെ പ്രതികള്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയും കുരയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

2018 ഫെബ്രുവരി എട്ടിനാണ് ഇക്രാമുദ്ദീന്‍ അയല്‍പ്രദേശത്തെ ഹിന എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഫെബ്രുവരി 12ന് രജിസ്റ്റര്‍ ചെയ്തതായി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ മെയ് 16ന് ചിലര്‍ ഇക്രാമുദ്ദീനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് അഞ്ചുദിവസത്തോളം ഇദ്ദേഹം ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഇക്രാമുദ്ദീന്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ഭാര്യയുടെ സഹോദരന്‍ പോലിസുകാരനായതിനാലാണ് നടപടിയെടുക്കാതിരുന്നതെന്നും യുവാവ് ആരോപിച്ചു. മാത്രമല്ല, മെയ് 17ന് ഇക്രാമുദ്ദീന്‍ ഭാര്യയെ ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച് കള്ളക്കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇക്രാമുദ്ദീന്‍ വീണ്ടും പോലിസിനെ സമീപിച്ച് തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി നല്‍കി. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.



Next Story

RELATED STORIES

Share it