Sub Lead

ജലനിരപ്പ് 136 അടി പിന്നിട്ടു; മുല്ലപ്പെരിയാറില്‍ ആദ്യ അറിയിപ്പ് നൽകി; പത്തനംതിട്ടയിലും ഉരുൾപൊട്ടൽ

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ജലനിരപ്പ് 136 അടി പിന്നിട്ടു; മുല്ലപ്പെരിയാറില്‍ ആദ്യ അറിയിപ്പ് നൽകി; പത്തനംതിട്ടയിലും ഉരുൾപൊട്ടൽ
X

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നൽകി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാ‍ർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി. മുല്ലപ്പെരിയാർ തുറന്നാലുള്ള വെള്ളം നിലവിൽ ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.

അതേസമയം പത്തനംതിട്ട മലയോരമേഖലയില്‍ കനത്ത മഴ പെയ്തു. കോന്നിയില്‍ ഒരുമണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ ഉരുൾപൊട്ടൽ ഉണ്ടായതായും വിവരം പുറത്തുവരുന്നുണ്ട്.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ പെയ്ത കനത്ത മഴ കുറഞ്ഞു. അരമണിക്കൂറോളം സമയം കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. മുണ്ടക്കയം വണ്ടംപതാൽ അസംപനിയിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്ന റിപോർട്ട് ജില്ലാ ഭരണകൂടം തള്ളി. മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ആണ് ഉണ്ടായതെന്നും ആശങ്കയുടെ സാഹചര്യം ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ആൾ പാർപ്പില്ലാത്ത സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. ചെറുതോടുകൾ നിറഞ്ഞ് കവിഞ്ഞു. മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കൂട്ടിക്കൽ, എന്തയാർ, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്ക് കാരണമായി. എന്നാൽ ഈ മേഖലയിൽ പെട്ടെന്ന് മഴ കുറഞ്ഞു.


Next Story

RELATED STORIES

Share it