Sub Lead

ഹൈദര്‍പോറ 'ഏറ്റുമുട്ടല്‍കൊല': ജുഡീഷ്യല്‍ അന്വേഷണം നടത്തണം; രാഷ്ട്രപതിക്ക് കത്തയച്ച് ഫാറൂഖ് അബ്ദുല്ല

യഥാര്‍ഥ വസ്തുതകള്‍ പൊതുജനമധ്യത്തില്‍ പുറത്തുകൊണ്ടുവരാന്‍ സമയബന്ധിതമായ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ഇന്ത്യാ ഗവണ്‍മെന്റിനും ഇടയിലുള്ള വിടവ് വര്‍ധിപ്പിക്കും

ഹൈദര്‍പോറ ഏറ്റുമുട്ടല്‍കൊല: ജുഡീഷ്യല്‍ അന്വേഷണം നടത്തണം; രാഷ്ട്രപതിക്ക് കത്തയച്ച് ഫാറൂഖ് അബ്ദുല്ല
X

ശ്രീനഗര്‍: ഹൈദര്‍പോറയിലെ വിവാദമായ 'ഏറ്റുമുട്ടല്‍കൊല'യെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാംഗവുമായ ഡോ. ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ബിസിനസ്സുകാരനായ മുദസ്സിര്‍ ഗുല്‍, ദന്തഡോക്ടറായ അല്‍ത്താഫ് ഭട്ട് എന്നിവര്‍ ഉള്‍പ്പെടെ നാലുപേരാണ് വിവാദമായ ഹൈദര്‍പോറ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടത്. സംഭവത്തില്‍ സമയബന്ധിതമായി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്റെ (പിഎജിഡി) തലവന്‍ കൂടിയായ അബ്ദുല്ല രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകീട്ട് ശ്രീനഗറിലെ ഹൈദര്‍പോറ പ്രദേശത്ത് നടന്ന ദാരുണമായ സംഭവം വലിയ ജനരോഷമുളവാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ മൂന്ന് സാധാരണക്കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. യഥാര്‍ഥ വസ്തുതകള്‍ പൊതുജനമധ്യത്തില്‍ പുറത്തുകൊണ്ടുവരാന്‍ സമയബന്ധിതമായ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ഇന്ത്യാ ഗവണ്‍മെന്റിനും ഇടയിലുള്ള വിടവ് വര്‍ധിപ്പിക്കുമെന്നും അതിനാല്‍ എന്ത് വിലകൊടുത്തും ഒഴിവാക്കണമെന്നും പറയേണ്ടതില്ലല്ലോ- ഫാറൂഖ് അബ്ദുല്ല കത്തില്‍ ചൂണ്ടിക്കാട്ടി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ ജമ്മു കശ്മീരിന്റെ ഭരണം നിങ്ങളുടെ എക്‌സലന്‍സിയുടെ പേരിലാണ് നടത്തുന്നത്. അതിനാല്‍, നിയമവാഴ്ച ഉറപ്പാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം നിങ്ങളുടെ മേലാണ് ചുമത്തപ്പെട്ടിരിക്കുന്നതെന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു. നിയമവാഴ്ച നിലനില്‍ക്കണമെങ്കില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട തെറ്റുചെയ്ത ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംസ്‌കരിച്ചിടത്തുനിന്ന് പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറിയത്. അല്‍ത്താഫ് അഹ് മദിന്റെയും മുദസ്സിര്‍ ഗുലിന്റെയും മൃതദേഹങ്ങളാണ് നിരവധി നാടകീയ സംഭവങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. ഇരുവരെയും വെടിവച്ചുകൊന്നതിനെതിരേ കശ്മീരില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അധികൃതര്‍ നിലപാടില്‍ അയവ് വരുത്തിയത്. അന്തിമോപചാരച്ചടങ്ങുകള്‍ രാത്രിതന്നെ നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ശ്രീനഗറിലെ ഹൈദര്‍പോറയിലെ വ്യാപാസമുച്ചയത്തിലാണ് തിങ്കളാഴ്ച സൈനികനടപടിയുണ്ടായത്. സുരക്ഷാസേന തങ്ങളുടെ പ്രിയപ്പെട്ടവരെ ബോധപൂര്‍വം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചതോടെ സംസ്ഥാനത്ത് പ്രതിഷേധം അലയടിച്ചു. പ്രതിപക്ഷവും രംഗത്തെത്തി. നീതി നടപ്പാകുന്നില്ല, ഓരോരുത്തരും അവരുടെ നിരപരാധിത്തം തെളിയിക്കാന്‍ നിര്‍ബന്ധിതരാണ് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും 'ഏറ്റുമുട്ടല്‍ കൊല'യ്‌ക്കെതിരേ രംഗത്തെത്തി. ഇവരെ പോലിസ് വീട്ടുതടങ്കലിലേക്ക് മാറ്റിയെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it