Sub Lead

പുതിയ പാര്‍ലമെന്റിന് തറക്കല്ലിടല്‍; ശ്മശാനത്തില്‍ ഡിജെ മ്യൂസിക്ക് നടത്തുന്നതിന് സമാനമെന്ന് കോണ്‍ഗ്രസ്

രണ്ടാഴ്ചയിലേറെയായി രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷകരെ ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് മോദിക്കെതിരേ വിമര്‍ശനശരമെയ്തത്.

പുതിയ പാര്‍ലമെന്റിന് തറക്കല്ലിടല്‍; ശ്മശാനത്തില്‍ ഡിജെ മ്യൂസിക്ക് നടത്തുന്നതിന് സമാനമെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. രണ്ടാഴ്ചയിലേറെയായി രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷകരെ ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് മോദിക്കെതിരേ വിമര്‍ശനശരമെയ്തത്.

തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയതോടെ കൊടുംതണുപ്പിനെ വകവയ്ക്കാതെ ഡല്‍ഹിയില്‍ തമ്പടിച്ച കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധം ആരംഭിച്ചതിനു ശേഷം അഞ്ചു കര്‍ഷകരാണ് മരിച്ചത്.

ശ്മശാനത്തില്‍ ഡിജെ മ്യൂസിക്ക് നടത്തുന്നതിന് സമാനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണിതെന്നും സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

'മിസ്റ്റര്‍ മോദി, അന്നദാതാക്കള്‍ 16 ദിവസമായി തെരുവില്‍ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ നിങ്ങള്‍ക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണത്' സുര്‍ജേവാല ട്വീറ്റ് ചെയ്തു. farmers എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പുതിയതായി നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്കായി 20,000 കോടിയാണ് ആകെ ചെലവ്. നാലുനിലയുള്ള പാര്‍ലമെന്റ് മന്ദിരത്തിന് മാത്രം ഏകദേശം 1000 കോടിയോളം ചെലവ് വരും. രാജ്യത്തെ കൊവിഡ് സാഹചര്യം, സാമ്പത്തിക പ്രതിസന്ധി എന്നീ വെല്ലുവിളികള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രവലിയ തുക മുടക്കി പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it