Sub Lead

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂനിറ്റിന് ഒമ്പത് പൈസ കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂനിറ്റിന് ഒമ്പത് പൈസ കൂടും
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂനിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് വര്‍ധന. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് സര്‍ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്.

അതേസമയം, പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാവുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

എന്നാലിതിന് പകരം യൂനിറ്റിന് ഒമ്പതു പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിന് മുമ്പുള്ള കാലങ്ങളിലെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ കമ്മീഷന്‍ തള്ളിയിട്ടുണ്ട്. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂനിറ്റിന് പൊതുവായി കൂട്ടിയിരുന്നു.

Next Story

RELATED STORIES

Share it