Sub Lead

ഇലന്തൂരിലേത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം; കുറ്റവാളികള്‍ക്കെതിരേ അതിശക്തമായ നടപടി: മുഖ്യമന്ത്രി

ഇലന്തൂരിലേത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം; കുറ്റവാളികള്‍ക്കെതിരേ അതിശക്തമായ നടപടി: മുഖ്യമന്ത്രി
X

തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലുണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ.

കടവന്ത്ര പോലിസില്‍ സപ്തംബര്‍ 26നു രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിന്റെ അന്വേഷണത്തിലാണ് പോലിസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങളെന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. പോലിസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിങ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിലെത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമ്പത്തിന് വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാവാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരേ നിയമനടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.

ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടുവരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ അതിശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it