Sub Lead

യുഎസിലെ ന്യൂജെഴ്‌സിക്ക് മുകളില്‍ പറന്ന് കളിച്ച് അജ്ഞാത ഡ്രോണ്‍; പ്രതിരോധത്തിന് യുഎസ് സൈന്യവും(വീഡിയോ)

കാര്‍ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയ ഹെലികോപ്റ്ററിനെ ഡ്രോണ്‍ തടഞ്ഞ സംഭവവും ഉണ്ടായി.

യുഎസിലെ ന്യൂജെഴ്‌സിക്ക് മുകളില്‍ പറന്ന് കളിച്ച് അജ്ഞാത ഡ്രോണ്‍; പ്രതിരോധത്തിന് യുഎസ് സൈന്യവും(വീഡിയോ)
X

വാഷിങ്ടണ്‍: യുഎസിലെ ന്യൂജെഴ്‌സിക്ക് മുകളില്‍ സ്ഥിരമായി ഡ്രോണ്‍ പറക്കുന്നതില്‍ ഫെഡറല്‍ പോലിസ് ഏജന്‍സിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. സ്ഥിരമായി ഡ്രോണ്‍ പ്രത്യക്ഷപ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്ക ജനിപ്പിച്ച പശ്ചാത്തലത്തില്‍ പ്രത്യേക പദ്ധതികള്‍ക്ക് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ആസ്റ്റിന്‍ ഉത്തരവ് നല്‍കി. ഡ്രോണുകള്‍ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്ക് ഭീഷണിയാണെന്ന്് ഉത്തരവ് പറയുന്നു. വിദേശരാജ്യങ്ങളില്‍ അമേരിക്കന്‍ സൈന്യത്തെ ആക്രമിക്കാന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നതായും അതിനാല്‍ രാജ്യത്തും ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. തുടര്‍ന്ന് പ്രത്യേക സൈനികവിഭാഗത്തെ ന്യൂജെഴ്‌സിയിലേക്ക് അയച്ചു.

ന്യൂജെഴ്‌സിയിലെ മോറിസ്, സോമര്‍സെറ്റ്, വാരെന്‍, സസക് എന്നീ പ്രദേശങ്ങളിലാണ് ഡ്രോണ്‍ പറന്നു കൊണ്ടിരിക്കുന്നത്. ഡ്രോണ്‍ പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയതായി ന്യൂജേഴ്‌സി പോലിസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഡ്രോണിനെ പിടികൂടാന്‍ പോലിസും എഫ്ബിഐയും മറ്റും ഉള്‍പ്പെട്ട പ്രത്യേക സമിതിയും രൂപീകരിച്ചു. എന്നാല്‍, ഡ്രോണിനെ ഇതുവരെ കാണാന്‍ സാധിച്ചില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. രാരിറ്റാന്‍ നദിയുടെ പരിസരത്ത് ഡ്രോണിനെ കണ്ടതായി എഫ്ബിഐ പറയുന്നു.

നായയുമായി നടക്കാന്‍ പോയപ്പോള്‍ ഡ്രോണ്‍ കണ്ടെന്ന് ബൂണ്ടന്‍ ഡാമിന് സമീപം താമസിക്കുന്ന ജോനല്‍ ഫെറന്‍ഡിനോസ് പറയുന്നു. ഒരു ദിവസം അഞ്ച് ഡ്രോണുകളെ കണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം കാര്‍ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയ ഹെലികോപ്റ്ററിനെ ഒരു ഡ്രോണ്‍ തടഞ്ഞ സംഭവവും ഉണ്ടായി. രാരിറ്റന്‍ വാലി കമ്മ്യൂണിറ്റി കോളജിലെ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ ഈ ഡ്രോണ്‍ സമ്മതിച്ചില്ലത്രെ. പോലിസ് വെടിവയ്ക്കുന്നതിന് മുമ്പ് ഡ്രോണ്‍ പ്രദേശത്ത് നിന്ന് പറന്ന് രക്ഷപ്പെട്ടു.

ഡ്രോണുകള്‍ കാണുന്നവര്‍ അധികൃതരെ അറിയിക്കണമെന്ന് പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഹെല്‍പ്‌ലൈനും തുറന്നു. ഡാമുകള്‍ക്കും വൈദ്യുത നിലയങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും പോലിസ് സ്‌റ്റേഷനുകള്‍ക്കും സൈനിക കാംപുകള്‍ക്കും മുകളിലാണ് പ്രധാനമായും ഡ്രോണുകള്‍ പറക്കുന്നതെന്ന് ഫ്‌ളോര്‍ഹാം പാര്‍ക്ക് പോലിസ് മേധാവി പറഞ്ഞു.

ഒരു വലിയ ഡ്രോണ്‍ ആണ് താന്‍ കണ്ടതെന്ന് ചാത്തം സ്വദേശിയായ മെലീസ പറഞ്ഞു. മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതാണ് ശ്രദ്ധയില്‍ പെട്ടതെന്നും അവര്‍ പറഞ്ഞു. പച്ച, ചുവപ്പ് വെളിച്ചം പുറപ്പെടുവിക്കുന്ന ഡ്രോണുകളാണ് ഇവ. കാര്‍ ആകാശത്ത് പറക്കുകയാണെന്ന് കരുതിയെന്നാണ് ഫ്‌ളോര്‍ഹാം പാര്‍ക്ക് മേയര്‍ മാര്‍ക്ക് ടൈലര്‍ പറഞ്ഞത്. ഏകദേശം ആറ് അടിയെങ്കിലും വലുപ്പമുണ്ട് ഡ്രോണിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it