മര്‍കസ് നിസാമുദ്ദീനെതിരായ ഗൂഢാലോചനക്കാരുടെ കെണിയില്‍പ്പെടരുത്: ഓള് ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡ്
സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ പരസ്പരം ഭിന്നതകള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഒഴിവാക്കണം.
ന്യൂഡല്‍ഹി: നന്മയുടെ പ്രചാരണത്തിന് ആത്മാര്‍ത്ഥമായ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന തബ് ലീഗ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായ മര്‍കസ് നിസാമുദ്ദീനെതിരായ ഗൂഢാലോചനക്കാരുടെ കെണിയില്‍പ്പെടരുതെന്ന് ഓള് ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വളരെ മോശമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ദുഖകരവും വര്‍ഗീയതയുടെ പിന്‍ബലത്തോടു കൂടിയുള്ളതുമാണ്. യാതൊരു അറിയിപ്പുമില്ലാതെ പെട്ടെന്ന് എന്തിനാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നടത്തിയത് എന്നതാണ് യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. വിവിധ ഉദ്ദേശങ്ങള്‍ക്കായി രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിയുന്ന ജനസഹസ്രങ്ങള്‍ക്ക് അവരുടെ നാടുകളിലും വീടുകളിലും എത്തിച്ചേരാന്‍ കുറഞ്ഞപക്ഷം ലോക്ക്ഡൗണിന് മുമ്പ് 48, അല്ലെങ്കില്‍ 72 മണിക്കൂറെങ്കിലും സമയം നല്‍കണമായിരുന്നു. അങ്ങനെ ജനങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്ന ശേഷം ലോക്ക്ഡൗണ്‍ ആരംഭിക്കണമായിരുന്നു. ഇന്ന് ഇന്ത്യയുടെ തലസ്ഥാനം അടക്കം പല ഭാഗങ്ങളിലും വിവിധ സംസ്ഥാനക്കാര്‍ വലിയ ദുഖത്തിലും ദുരിതത്തിലുമാണ്. അവരുടെ സഹായത്തിനുള്ള പ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവരുടെ അവസ്ഥ വളരെ വേദനാജനകമാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ സംഘടനാപരവും മറ്റുമുള്ള സകല ഭിന്നതകളില്‍ നിന്നു ഉയര്‍ന്നുനിന്ന് നിസാമുദ്ദീന്‍ മര്‍കസിനെ പിന്തുണയ്ക്കുകയും അവരുടെ നിലപാടിന് ശക്തിപകരുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ പരസ്പരം ഭിന്നതകള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഒഴിവാക്കണം. ഈ സമയത്ത് നമ്മുടെ സഹോദരങ്ങളെ കുറിച്ച് വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയവാദികള്‍ക്കാണ് ശക്തി പകരുന്നത്. അതേ വര്‍ഗീയ വാദികള്‍ യോഗി അയോധ്യയില്‍ പരിപാടി നടത്തിയതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഡല്‍ഹി അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയും വിശന്നു വലയുകയും ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കുറിച്ചും അവര്‍ക്ക് സംസാരമില്ല. കൊറോണ വൈറസിലൂടെ ഉണ്ടായ നാശനഷ്ടങ്ങളെക്കാളും കൂടുതല്‍ നഷ്ടങ്ങളും മരണങ്ങളും ലോക്ക്ഡൗണ്‍ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ തല്‍പ്പര കക്ഷികള്‍ ഈ വിഷയത്തില്‍ ഒന്നും മിണ്ടാതെ മര്‍കസ് നിസാമുദ്ദീന്റെ വിഷയം മാത്രം ഉയര്‍ത്തിക്കാട്ടുകയാണ്. അതിനാല്‍ ഈ സമയം വല്ലതും സംസാരിക്കുന്നവര്‍ വിവരവും വിവേകവും മുറുകെ പിടിക്കുക. ഇസ് ലാമിനെയും മുസ് ലിംകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നവരുടെ കെണിയില്‍ അറിയാതെ പോലും നാമാരും അകപ്പെടരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT