Sub Lead

'എല്ലാം നീ എത്ര വേഗമാണ് മറന്നത്'; മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

എല്ലാം നീ എത്ര വേഗമാണ് മറന്നത്; മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍
X

തിരുവനന്തപുരം: തനിക്കെതിരേ നടി മഞ്ജു വാര്യര്‍ സംസ്ഥാന പോലിസ് മേധാവിക്കു നല്‍കിയ പരാതിക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജു വാര്യര്‍ എനിക്കെതിരേ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നു മാത്രമാണെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാത്രമല്ല നിരവധി കാര്യങ്ങള്‍ പറയാതെ പറയുന്ന പോസ്റ്റില്‍ എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഏതായാലും സിനിമാ ലോകത്തെ തമ്മില്‍തല്ലിന്റെ പുതിയ അധ്യായമാണ് മഞ്ജു വാര്യരുടെ പരാതിയിലൂടെ പുറത്തുവരുന്നതെന്നും വരുംദിവസങ്ങളില്‍ മൂര്‍ച്ഛിക്കുമെന്നുമാണ് മേനോന്റെ മറുപടിയില്‍ നിന്നു വ്യക്തമാവുന്നത്.

തിങ്കളാഴ്ചയാണ് നടി മഞ്ജു വാര്യര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരിട്ട് സന്ദര്‍ശിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു കാണിച്ച് പരാതി നല്‍കിയത്. നടി പരാതി നല്‍കിയത്. തന്നെ അപമാനിക്കുന്നുവെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കെതിരേ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഒടിയനുശേഷമുള്ള സൈബര്‍ ആക്രമണത്തിനുപിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു....നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?

നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവശ്യം പറഞ്ഞു. കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീയെന്ന്.(ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി).

സ്‌നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപ്പെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കിക്കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.

വീട്ടില്‍ നിന്നിറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയേ ഉള്ളൂവെന്ന് പറഞ്ഞ് ആശങ്കപ്പെട്ടിരുന്ന നിന്റെ കൈയിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞതും നീ മറന്നു.

നിന്റെ അമ്മ ഇടയ്ക്ക് നിന്റെ മുമ്പില്‍ വച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നുവെങ്കില്‍ തന്റെ മകളുടെ ഗതി എന്താവുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.

അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോള്‍ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണെന്ന് എനിക്ക് പറഞ്ഞു തന്നത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛനാണ്. സ്വര്‍ഗസ്ഥനായ അദ്ദേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും.

എന്നാലും മഞ്ജു.... കഷ്ട്ടം!!

അതെ, മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!. കല്യാണ്‍ ജൂവല്ലേഴ്‌സ് തൃശൂര്‍ പോലിസില്‍ കൊടുത്ത പരാതിയിലും ഇപ്പോള്‍ നിങ്ങള്‍ തിരുവനന്തപുരത്ത് ഡിജിപിക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവലിന്റെയും പേര് ഒരുപോലെ പരാമര്‍ശിച്ചതില്‍ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...?. നീ കാരണം എന്റെ ശത്രുക്കളായ കുറേ മഹത് വ്യക്തികള്‍, ഇപ്പോള്‍ പെട്ടെന്ന് നിന്റെ മിത്രങ്ങളായതും എന്നാല്‍ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആവാം അല്ലേ ?

ഈ വാര്‍ത്ത വന്നതിന്ുശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യര്‍ എനിക്കെതിരേ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നു മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ അവസരത്തില്‍ ഈ കുറിച്ചതിനപ്പുറം എനിക്കൊന്നും പറയാനില്ല.


Next Story

RELATED STORIES

Share it