Sub Lead

ഇ അബൂബക്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി; മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാന്‍ അനുമതി

ഇ അബൂബക്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി;  മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാന്‍ അനുമതി
X

ന്യൂഡല്‍ഹി: യുഎപിഎ (UAPA) കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവില്‍ ചികിത്സ നല്‍കുന്ന എയിംസ് (AIIMS) മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അബൂബക്കറിന് ആവശ്യമായ എല്ലാ ചികിത്സകളും കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇ അബൂബക്കറിന് ഉചിതമായ വൈദ്യപരിശോധനയ്ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി ഈ ആഴ്ച ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി മറ്റൊരു ഡോക്ടറുടെ അഭിപ്രായം (Second Medical Opinion) തേടാന്‍ കോടതി അനുമതി നല്‍കി.

അബൂബക്കറിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴോ അടിയന്തര സാഹചര്യങ്ങളിലോ വിവരം ഉടന്‍ കുടുംബത്തെ അറിയിക്കണം. സ്വകാര്യ ആശുപത്രിയിലെ പരിശോധനാ സമയത്ത് മകന് കൂടെ നില്‍ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

സഫ്ദര്‍ജംഗ്, ഡിഡിയു, എയിംസ് തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ അബൂബക്കറിന് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എയിംസിലെ ചികിത്സയില്‍ പോരായ്മകളുണ്ടെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും മാര്‍ച്ച് 27-ന് പുറപ്പെടുവിച്ച വിധിയില്‍ കോടതി വ്യക്തമാക്കി.

വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദ്ദത്തിലും ഷുഗറിലുമുള്ള വ്യതിയാനങ്ങള്‍ എന്നിവയുണ്ടെന്നും എയിംസിലെ ചികിത്സ തൃപ്തികരമല്ലെന്നും ഇ അബൂബക്കര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സ്വന്തം ചിലവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീം കോടതിയുടെയും മുന്‍ ബെഞ്ചുകളുടെയും ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ആവശ്യം നിരസിച്ചത്.

പോപുലര്‍ ഫ്രണ്ട് നിരോധനുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബര്‍ 22-നാണ് എന്‍ഐഎ (NIA) ഇ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. ജയില്‍ അധികൃതര്‍ ചികിത്സാ കാര്യത്തില്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it