Sub Lead

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ നാലാമത്തെ തരംഗത്തിലൂടെ ഡല്‍ഹി കടന്നുപോവുകയാണെന്നും എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ
X

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് രാത്രിമുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെ കര്‍ഫ്യൂ തുടരും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതിനുശേഷം ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഏറ്റവും കഠിനമായ ഉത്തരവാണിത്. കൊവിഡിന്റെ നാലാമത്തെ തരംഗത്തിലൂടെ ഡല്‍ഹി കടന്നുപോവുകയാണെന്നും എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നില്ല. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളുടെ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ ഇത്തരം തീരുമാനമെടുക്കുകയുള്ളൂ- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹിയില്‍ 3,548 പുതിയ കൊവിഡ് കേസുകളും 15 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. രാത്രി കര്‍ഫ്യൂ സമയങ്ങളില്‍ ഗതാഗതം പൂര്‍ണമായി തടയില്ലെന്നും പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് പോവുന്നവരെ ഇ-പാസ് ഉപയോഗിച്ച് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

റേഷന്‍, പലചരക്ക് സ്റ്റോക്കുകള്‍, പച്ചക്കറികള്‍, പാല്‍, മരുന്നുകള്‍ എന്നിവയ്ക്കായി യാത്ര ചെയ്യേണ്ട അവശ്യസേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും സമാനമായ പാസുകള്‍ അനുവദിക്കും. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പത്രപ്രവര്‍ത്തകര്‍ക്കും ഇ- പാസ് ഉപയോഗിച്ച് യാത്രചെയ്യാം. സ്വകാര്യ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സഞ്ചരിക്കാന്‍ അനുവാദമുണ്ട്. ഗര്‍ഭിണികളെയും ചികില്‍സ ആവശ്യമുള്ളവരെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും.

അവശ്യസേവനങ്ങള്‍ തടയുകയല്ല, ജനങ്ങളുടെ സഞ്ചാരം പരിശോധിക്കാനാണ് രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും യാത്രാനിയന്ത്രണത്തിനായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഇന്ത്യയില്‍ ആദ്യമായി 24 മണിക്കൂറിനുള്ളില്‍ കൊവിഡ് കേസുകളുടെ എണ്ണം ഒരുലക്ഷം പിന്നിടുകയുണ്ടായി. മഹാരാഷ്ട്ര വാരാന്ത്യ ലോക്ക് ഡൗണും രാത്രി 8 മുതല്‍ 7 വരെ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് രാജസ്ഥാനിലെ രാത്രി കര്‍ഫ്യൂ.

Next Story

RELATED STORIES

Share it