- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീവനോടെയുണ്ടോ അതോ മരിച്ചോ? ദൂരൂഹത ഉയര്‍ത്തി താലിബാന്‍ പരമോന്നത നേതാവ് അഖുന്ദ്‌സാദയുടെ തിരോധാനം
അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി രണ്ടാം തവണയും താലിബാന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ എല്ലാ കണ്ണുകളും തിരഞ്ഞത് പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദയെ ആയിരുന്നു.

കാണ്ഡഹാര്‍ (അഫ്ഗാനിസ്ഥാന്‍): ഇക്കഴിഞ്ഞ ആഗസ്ത് 15നാണ് താലിബാന്‍ പടയോട്ടത്തില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടങ്ങിയത്. അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി രണ്ടാം തവണയും താലിബാന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ എല്ലാ കണ്ണുകളും തിരഞ്ഞത് പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദയെ ആയിരുന്നു.

കാബൂള്‍ കൈപിടിയിലൊതുക്കി മാസങ്ങള്‍ പിന്നിട്ടിട്ടും സംഘടനയുടെ പരമോന്നത നേതാവ് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയോ അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു വിവരം താലിബാന്‍ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ഇതോടെയാണ് അഖുന്ദ്‌സാദ എവിടെയാണെന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി തുടരുന്ന ദുരൂഹത കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചത്.
വയോധികനായ മതപണ്ഡിതന്‍ അഖുന്ദ്‌സാദ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നതില്‍ അഫ്ഗാനികള്‍ക്കു പോലും നല്ല നിശ്ചയമില്ല. ഏറ്റവും സമര്‍പ്പിതരായ വിശകലന വിദഗ്ധര്‍ പോലും അഖുന്ദ്‌സാദ എവിടെയാണെന്നതിനെക്കുറിച്ച് ഇരുട്ടില്‍ തപ്പുകയാണ്. കാണാമറയത്തുള്ള നേതാവിനെക്കുറിച്ചുള്ള അന്വേഷണവുമായി എഎഫ്പി ഏറെ ദൂരം മൂന്നോട്ട് പോയെങ്കിലും അദ്ദേഹം ജീവനോടെ ഉണ്ടോ എന്നതിനെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല.
കാണ്ഡഹാറില്‍ അഖുന്ദ്‌സാദ ജീവിച്ചിരിപ്പുണ്ടെന്ന് ഒക്‌ടോബര്‍ 30ന് താലിബാന്‍ വക്താവ് തറപ്പിച്ചുപറഞ്ഞതിന് രണ്ട് മാസത്തിന് ശേഷം തെക്കന്‍ നഗരത്തിലെ മദ്‌റസയില്‍ 'അമീര്‍' പ്രസംഗിച്ചതായി കിംവദന്തികള്‍ പരന്നിരുന്നു. പത്തു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'അമീറി'ന്റെ ശബ്ദ രേഖ പുറത്തുവിട്ട് താലിബാന്‍ ഉദ്യോഗസ്ഥര്‍ ഇതിന് ആധികാരികത നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
'20 വര്‍ഷമായി അവിശ്വാസികളോടും അടിച്ചമര്‍ത്തലുകളോടും പോരാടിയ അഫ്ഗാനിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെ' അഖുന്ദ്‌സാദയുടേതാണെന്ന് പറയപ്പെടുന്ന പ്രായമായതും പ്രതിധ്വനിക്കുന്നതുമായ ശബ്ദം ശബ്ദരേഖയില്‍ പറയുന്നുണ്ട്.
ഇസ്‌ലാമിക അവധി ദിനങ്ങള്‍ക്കായി പുറത്തിറക്കാറുള്ള എഴുതി തയ്യാറാക്കുന്ന സന്ദേശങ്ങളില്‍ മാത്രമാണ് തുടക്കംമുതല്‍ അദ്ദേഹത്തന്റെ പൊതു ഇടപെടല്‍.
കാണ്ഡഹാറിലെ ഏറ്റവും ദരിദ്രമായ പ്രാന്തപ്രദേശങ്ങളിലൊന്നില്‍, ചപ്പുചവറുകള്‍ നിറഞ്ഞ അരുവിയ്ക്കും അഴുക്കുചാലിനും ഇടയില്‍, രണ്ട് താലിബാന്‍ പോരാളികള്‍ ഹക്കിമിയ മദ്രസയുടെ നീലയും വെള്ളയും കലര്‍ന്ന ഗേറ്റിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന ഒരു ചിത്രം ഒക്‌ടോബര്‍ 30 ന് ശേഷം പ്രചരിച്ചിരുന്നു.
കാണുകയും കരയുകയും ചെയ്തു
പരമോന്നത നേതാവ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം 'ആയുധധാരിയും' 'മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍' അദ്ദേഹത്തിനൊപ്പവും ഉണ്ടായിരുന്നതായി മദ്‌റസയുടെ സുരക്ഷാ മേധാവി മസ്സും ഷക്രുല്ല എഎഫ്പിയോട് പറഞ്ഞു. സെല്‍ഫോണുകളും സൗണ്ട് റെക്കോര്‍ഡറുകളും പോലും വേദിയിലേക്ക് അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെല്ലാം അദ്ദേഹത്തെ സാകൂതം നോക്കിയിരിക്കുകയും കരയുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളിലൊരാളായ മുഹമ്മദ് (19) പറഞ്ഞു. അത് തീര്‍ച്ചയായും അഖുന്ദ്‌സാദയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് താനും സഹപാഠികളും അത്യധികം സന്തോഷത്തിലായിരുന്നുവെന്നും 'അദ്ദേഹത്തിന്റെ മുഖം നോക്കാന്‍ മറന്നു പോയെന്നും' മുഹമ്മദ് പറഞ്ഞു.
ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎസ് ശക്തമാക്കിയതോടെ താലിബാന്‍ നേതാക്കള്‍ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് പരിമിതപ്പെടുത്തിയിരുന്നു. യുദ്ധത്തിന്റെ അവസാന ദശകത്തില്‍ പ്രത്യേകിച്ചും ഇതു പ്രകടമായി.
2016ല്‍ തന്റെ മുന്‍ഗാമിയായ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അഖുന്ദ്‌സാദ പരമോന്നത പദവിയിലെത്തുന്നത്. അല്‍ഖാഇദ തലവന്‍ അയ്മാന്‍ അല്‍സവാഹിരിയുടെ പിന്തുണ വേഗത്തില്‍ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അഖുന്ദ്‌സാദയുടെ ഒരു ഫോട്ടോ മാത്രമാണ് താലിബാന്‍ പുറത്തുവിട്ടത്. അതും അഞ്ച് വര്‍ഷം മുമ്പ്, അദ്ദേഹം ഗ്രൂപ്പിന്റെ ഭരണം ഏറ്റെടുത്തപ്പോള്‍.
നരച്ച താടിയും വെള്ള തലപ്പാവും തീക്ഷ്ണമായ കണ്ണുകളുമുള്ള ആ ഫോട്ടോ പോലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എടുത്തതാണെന്ന് താലിബാന്‍ പറയുന്നു.
സന്ദര്‍ശനവും അദ്ദേഹത്തിന്റെ രൂപവും പരമോന്നത നേതാവിന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികളും പ്രചരണങ്ങളും ഒഴിവാക്കിയെന്ന് അഖുന്ദ്‌സാദ സന്ദര്‍ശിച്ച മദ്‌റസയുടെ തലവനായ മൗലവി സെയ്ദ് അഹ്മദ് പറഞ്ഞു.
പ്രസിദ്ധമായ ഫോട്ടോയിലെ പോലെ തന്നെയായിരുന്നു അദ്ദേഹം, ദൂരെ നിന്ന് വീക്ഷിച്ച മുഹമ്മദ് മൂസ (13) പറഞ്ഞു.
'പണ്ടേ മരിച്ചു'
പുറത്താക്കപ്പെട്ട അഫ്ഗാന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പല പാശ്ചാത്യ വിശകലന വിദഗ്ധരും അഖുന്ദ്‌സാദ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുവെന്നാണ് വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം മദ്രസാ സന്ദര്‍ശനം ശ്രദ്ധാപൂര്‍വ്വം ചിട്ടപ്പെടുത്തിയ ഒരു തിരക്കഥയായിരുന്നു. താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഉമര്‍ 2013ല്‍ മരിച്ചതിനു ശേഷവും രണ്ട് വര്‍ഷം ജീവിച്ചിരുന്നതായി താലിബാന്‍ നടിച്ചത് ഇവര്‍ ഇതിനു മാതൃകയായി ചൂണ്ടിക്കാട്ടുന്നു.
അഖുന്ദ്‌സാദ 'പണ്ടേ മരിച്ചിരുന്നു, കാബൂള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു പങ്കും ഉണ്ടായിരുന്നില്ല'- മുന്‍ ഭരണകൂടത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. 'ഏകദേശം മൂന്ന് വര്‍ഷം മുമ്പ്' പാകിസ്താനിലെ ക്വറ്റയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സഹോദരനോടൊപ്പം അദ്ദേഹം കൊല്ലപ്പെട്ടു-ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ സിദ്ധാന്തം, ചിലപ്പോള്‍ ചെറിയ വ്യത്യാസങ്ങളോടെ, നിരവധി വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശ്വസനീയമായി കാണുന്നു.
അഖുന്ദ്‌സാദയുടെ മരണത്തെക്കുറിച്ച് 'ആരും സ്ഥിരീകരിക്കില്ല, ആരും നിഷേധിക്കുകയുമില്ല' എന്ന് ഒരു പ്രത്യേക പ്രാദേശിക സുരക്ഷാ ഉറവിടം എഎഫ്പിയോട് പറഞ്ഞു.
അതേസമയം, അഖുന്ദ്‌സാദയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള എഎഫ്പിയുടെ അഭ്യര്‍ത്ഥനയോട് പെന്റഗണും സിഐഎയും പ്രതികരിച്ചില്ല.
പ്രമുഖ പണ്ഡിതന്‍
കാണ്ഡഹാറിനടുത്തുള്ള വിശാലമായ വരണ്ട പീഠഭൂമിയിലെ ഒരു ജില്ലയായ പഞ്ച്‌വായിയില്‍, ആദരണീയരായ മത പണ്ഡിതന്‍മാരാണ് അഖുന്ദ്‌സാദകള്‍. എല്ലാവര്‍ക്കും അവരെക്കുറിച്ച് അറിയുകയും ചെയ്യാം. അമീറിന്റെ ജനനം സ്പര്‍വാന്‍ ഗ്രാമത്തില്‍ ആയിരുന്നു. 'സോവിയറ്റ് അധിനിവേശ സമയത്ത് (1979) ഗ്രാമത്തില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഹിബത്തുല്ല പാകിസ്താനിലേക്ക് പോയി'
യുവ പോരാളിയും പരമോന്നത നേതാവിന്റെ മുന്‍ വിദ്യാര്‍ഥിയുമായ നിഅമത്തുല്ല എഎഫ്പിയോട് പറഞ്ഞു.
പാക്കിസ്ഥാനിലേക്കുള്ള ഈ ആദ്യ നീക്കത്തിനുശേഷം, അഖുന്ദ്‌സാദ ഒരു ബഹുമാന്യനായ പണ്ഡിതനായിത്തീര്‍ന്നു.കൂടാതെ മുഹമ്മദ് നബിയുടെ വചനങ്ങളില്‍ പ്രാഗല്‍ഭ്യം നേടുന്ന പണ്ഡിതന്മാര്‍ക്കായി ലഭിക്കുന്ന 'ശൈഖുല്‍ ഹദീസ്' എന്ന പദവി നേടുകയും ചെയ്തു.
1990കളുടെ തുടക്കത്തില്‍, സോവിയറ്റ് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക വിപ്ലവും ശക്തമായതോടെ അഖുന്ദ്‌സാദ, തന്റെ മുപ്പതാമത്തെ വയസ്സില്‍ ഗ്രാമത്തിലേക്ക് മടങ്ങി.
'നഗരത്തില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള' സന്ദര്‍ശകരുമായി അദ്ദേഹം കൂടിയാലോചന നടത്തും, 65 കാരനായ ഗ്രാമവാസിയായ അബ്ദുള്‍ ഖയൂം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രത്തില്‍നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, 1996ല്‍ കാബൂളില്‍ താലിബാന്‍ അധികാരമേറ്റതിന് ശേഷം അദ്ദേഹത്തിന്റെ ഉയര്‍ച്ച വളരെ വേഗത്തിലായിരുന്നു.
പ്രാദേശിക മദ്‌റസ നടത്തിവരികയായിരുന്ന സിബത്തുല്ല അഖുന്‍സാദ പിന്നീട് കാണ്ഡഹാര്‍ പ്രവിശ്യാ കോടതിയില്‍ ജഡ്ജിയായി. തുടര്‍ന്ന് 2000 വരെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലെ സൈനിക കോടതിയുടെ തലവനായിരുന്നു.
2001 അവസാനത്തോടെ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ അദ്ദേഹം കാബൂളിലെ സൈനിക കോടതിയുടെ തലവനായിരുന്നു.
തുടര്‍ന്ന് പാകിസ്താനിലേക്ക് പലായനം ചെയ്ത അഖുന്ദ്‌സാദ ക്വറ്റയില്‍ അഭയം തേടി.ഇസ്‌ലാമിക നിയമത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം അദ്ദേഹത്തെ താലിബാന്റെ നിഴല്‍ നീതിന്യായ വ്യവസ്ഥയുടെ തലവനും ക്വറ്റയില്‍നിന്ന് ബിരുദം നേടിയ ഒരു തലമുറയിലെ മുഴുവന്‍ പോരാളികളുടെയും പരിശീലകനും ആക്കി.
'ആകര്‍ഷണ കേന്ദ്രം'
അഖുന്ദ്‌സാദ 'താലിബാന്റെ ആകര്‍ഷണ കേന്ദ്രമായിരുന്നു... ഗ്രൂപ്പിനെ കേടുകൂടാതെ നിലനിര്‍ത്തുന്നു', പാകിസ്താന്‍ ആസ്ഥാനമായുള്ള ഒരു താലിബാന്‍ അംഗം എഎഫ്പിയോട് പറഞ്ഞു. പരമോന്നത നേതാവിനെ മൂന്ന് തവണ കണ്ടുമുട്ടിയിട്ടുണ്ട്. അവസാനമായി കണ്ടത് 2020ല്‍ ആണെന്നും അഖുന്ദ്‌സാദ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ലെന്നും ഈ ഉറവിടം വെളിപ്പെടുത്തുന്നു.
ലാന്‍ഡ്‌ലൈനുകളില്‍ ഫോണ്‍ വിളിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന താലിബാന്‍ ഉദ്യോഗസ്ഥര്‍ക്ക് കത്തുകള്‍ വഴി ആശയവിനിമയം നടത്താനും അദ്ദേഹം ഇഷ്ടപ്പെടുന്നു.
പഴയ ഭരണകൂടത്തിനെതിരായ അന്തിമ ആക്രമണത്തിന് അദ്ദേഹം പച്ചക്കൊടി കാണിക്കുകയും കാണ്ഡഹാറില്‍ നിന്നുള്ള പ്രവര്‍ത്തന ട്രാക്ക് സൂക്ഷിക്കുകയും ചെയ്തു. അമേരിക്കക്കാരുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷവും കൊല്ലപ്പെട്ടേക്കാമെന്ന റിപോര്‍ട്ടുകളെതുടര്‍ന്നാണ് അദ്ദേഹം പൊതുവിടങ്ങളില്‍നിന്നു മാറി നില്‍ക്കുന്നതെന്ന് പല താലിബാന്‍ വൃത്തങ്ങളും പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















