Sub Lead

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് വിമുക്തരായി വീട്ടിലേക്ക് മടങ്ങി

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് വിമുക്തരായി വീട്ടിലേക്ക് മടങ്ങി
X
മലപ്പുറം: ജില്ലയില്‍ കൊവിഡ് ചികില്‍സയ്ക്കു ശേഷം രോഗമുക്തരായ ഏഴുപേര്‍ കൂടി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ് ഇവര്‍. തിരൂര്‍ ബിപി അങ്ങാടി സ്വദേശിനിയായ ഗര്‍ഭിണി(27), ഇവരുടെ മൂന്ന് വയസുള്ള മകന്‍, കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21കാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശിയായ 36 കാരന്‍, കൂട്ടിലങ്ങാടി സ്വദേശിയായ 23കാരന്‍, പാലക്കാട് നെല്ലായ സ്വദേശി 39കാരന്‍, വെളിയങ്കോട് സ്വദേശിയായ 35കാരന്‍ എന്നിവരാണ് രോഗമുക്തരായത്.

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയാണ് ഗര്‍ഭിണിയും മകനും തിരിച്ചെത്തിയത്. തുടര്‍ന്ന് മെയ് 12ന് ഇവര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. പ്രസവ സംബന്ധമായ തുടര്‍ ചികില്‍സയ്ക്കായി ഏഴ് ദിവസത്തിനുശേഷം വീണ്ടും മെഡിക്കല്‍ കോളജിലെത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ക്വലാലംപൂരില്‍ നിന്ന് മെയ് 10ന് തിരിച്ചെത്തിയ 21കാരന് മെയ് 21 നാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 12ന് മാലി ദ്വീപില്‍ നിന്നെത്തിയ 36കാരന് മെയ് 23നും രോഗബാധ സ്ഥിരീകരിച്ചു. മെയ് 12ന് സിങ്കപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ 23കാരന് മെയ് 23നാണ് രോഗബാധ സ്ഥിരീകരിച്ചത്. പാലക്കാട് നെല്ലായ സ്വദേശിക്ക് മെയ് 13നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോവാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23ന് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാവുകയും ചെയ്തു.

മെയ് ഏഴിന് അബൂദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ ശേഷം കൊവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 നാണ് വെളിയങ്കോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഏഴുപേരും 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം പി ശശി, സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വയലന്‍സ് ഓഫിസറുമായ ഡോ. കെ വി നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാല്‍, ഡോ. ഇ അഫ്‌സല്‍, നോഡല്‍ ഓഫിസര്‍ ഡോ. പി ഷിനാസ് ബാബു, ആര്‍എംഒമാരായ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ജലീല്‍, സന്നദ്ധപ്രവര്‍ത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുര്‍ റഷീദ് എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.




Next Story

RELATED STORIES

Share it