Sub Lead

വാക്‌സിന്‍ വിതരണം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്, കേന്ദ്രസംഘം ശൈലജയുമായി കൂടിക്കാഴ്ച നടത്തും

കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും അനുമതി നല്‍കിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

വാക്‌സിന്‍ വിതരണം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്, കേന്ദ്രസംഘം ശൈലജയുമായി കൂടിക്കാഴ്ച നടത്തും
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരും ആയി ചര്‍ച്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ച.ചര്‍ച്ചയില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും വിലയിരുത്തും. കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും അനുമതി നല്‍കിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി 16നാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ വിതണം ചെയ്യുന്നത്. അതിനിടെ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാബാനര്‍ജി കൊവിഡ് വാക്‌സീന്‍ സൗജന്യമാക്കി.

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് കോടി പേര്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യവ്യാപകമായി കുത്തിവയ്പ്പ് നടത്തുന്നതിന് കോവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് (കോവിന്‍) എന്ന ഒരു സംയോജിത അപ്ലിക്കേഷന്‍ സര്‍ക്കാര്‍ ഉപയോഗിക്കും. അതേസമയം ആപ്ലിക്കേഷന്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. വാക്‌സിന്‍ വിതരണത്തിന് തൊട്ട് മുന്‍പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

അതിനിടെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11നാണ് കൂടിക്കാഴ്ച. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര കൊവിഡ് നോഡല്‍ ഓഫിസറും ജോയിന്റ് സെക്രട്ടറിയുമായ മിന്‍ഹാജ് ആലം, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.എസ് കെ സിങ് എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരാനുണ്ടായ സാഹചര്യം, പരിശോധകള്‍, ചികിത്സ നടപടികള്‍ തുടങ്ങിയവ കേന്ദ്രസംഘം പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ട് പിന്നാലെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുമാണ് കൊവിഡ് ഉയരാന്‍ കാരണമായതെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

ഞായറാഴ്ച സംസ്ഥാനത്ത് 4545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Next Story

RELATED STORIES

Share it