Sub Lead

22 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; ഹിദ്മയെക്കുറിച്ച് അറിയേണ്ടതെല്ലാം

സുക്മ ജില്ലയിലെ പുവര്‍തി ഗ്രാമത്തില്‍ നിന്നുള്ള ഗോത്ര വര്‍ഗക്കാരനാണ് സൈന്യം തിരഞ്ഞ മാവോവാദി നേതാവായ ഹിദ്മ.ഇദ്ദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം.

22 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; ഹിദ്മയെക്കുറിച്ച് അറിയേണ്ടതെല്ലാം
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സൈനികരാണ് കൊല്ലപ്പെട്ടത്.ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും 17 ജവാന്‍മാരുടെ മൃതദേഹം ഞായാറാഴ്ച കണ്ടെത്തുകയായിരുന്നു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച നടന്ന ഏറ്റമുട്ടലിന് പിന്നാലെ തന്നെ പോലിസ് അറിയിച്ചിരുന്നു. ഒരു ജവാനെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ലെന്നാണ് ബീജാപൂര്‍ പോലിസ് സൂപ്രണ്ട് അറിയിച്ചത്.

ബീജാപ്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും അറുപതിലേറെ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ടാരം മേഖലയിലെ വനത്തിലായിരുന്നു മാവോവാദികളുമായി സൈന്യം ഏറ്റുമുട്ടിയത്. സുരക്ഷാ സൈനികരെ രഹസ്യവിവരം നല്‍കി കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സുരക്ഷാ സൈന്യം തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവായ ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചിലിറങ്ങിയത്. സേനയുടെ വരവ് പ്രതീക്ഷിച്ച് തോക്ക് ധാരികളായ മാവോവാദികളുടെ വന്‍ സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സേന എത്തിയ ഉടന്‍ തന്നെ മൂന്നു ഭാഗത്തുനിന്നും ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. രഹസ്യ വിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്നാണ് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ സംശയമുന്നയിക്കുന്നത്.

ആയുധധാരികളായ മാവോവാദികളെ വളരെ അപ്രതീക്ഷിതമായി തൊട്ടടുത്തുനിന്നായിരുന്നു സേനയക്ക് നേരിടേണ്ടി വന്നത്. ഹിദ്മയെ കുറിച്ചുള്ള വളരെ കൃത്യമായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈന്യം തിരച്ചിലിന് ഇറങ്ങിയതെന്ന് ഉന്നത ഉദ്യോൊഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരാണ് ഹിദ്മ?

സുക്മ ജില്ലയിലെ പുവര്‍തി ഗ്രാമത്തില്‍ നിന്നുള്ള ഗോത്ര വര്‍ഗക്കാരനാണ് സൈന്യം തിരഞ്ഞ മാവോവാദി നേതാവായ ഹിദ്മ.ഇദ്ദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. 90 കളിലാണ് ഇദ്ദേഹം മാവോവാാദി പ്രസ്ഥാനത്തിന്റെ ഭാഗമായത്.

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) ബറ്റാലിയന്‍ നമ്പര്‍ 1 ന്റെ തലവനായ ഹിദ്മ നിരവധി സായുധാക്രമണങ്ങള്‍ നേതൃത്വം നല്‍കിയ നേതാവാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ 180 മുതല്‍ 250 വരെ പേരടങ്ങിയ ഗ്രൂപ്പിനെ നയിക്കുന്നത് ഇദ്ദേഹമാണ്. മാവോവാദികളുടെ ദണ്ഡകരുണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്‌സെഡ്) അംഗവുമാണ് ഹിദ്മ. സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഇദ്ദേഹം.

സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ സൈനിക കമ്മീഷന്റെ മേധാവിയായി നിയമിച്ചതായും സൂചനയുണ്ട്. ഹിദ്മയുടെ സമീപകാല ചിത്രങ്ങളൊന്നും ലഭ്യമല്ല. ഇദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീം മന്ദവി കൊലപാതകക്കേസില്‍ ഇയാള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹിദ്മയുടെ നേതൃത്വത്തില്‍ മവോവാദി പ്ലാറ്റൂണുകളായ പമേഡ്, കോണ്ട, ജഗര്‍ഗുണ്ട, ബസഗുഡ ഏരിയാ കമ്മിറ്റികളുമായി ബന്ധപ്പെട്ട 250 ഓളം മാവോവാദികളാണ് ശനിയാഴ്ചത്തെ അക്രമണത്തിന് പിന്നിലെന്നും ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Next Story

RELATED STORIES

Share it