Sub Lead

ചെമ്പരിക്ക ഖാസിയെ കൊന്ന് കടലിലെറിഞ്ഞത് കൂടെ നടക്കുന്നവര്‍ തന്നെയെന്ന് പേരമകന്‍

ഖാസിയുടേത് കൊലപാതകമാണെന്നു കരുതാനും നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. അതില്‍ ഗുരുതരമായ മറ്റൊരു ആരോപണം, ഖാസിയുടെ മരണത്തിനു പിന്നാലെ നടന്ന രണ്ടു ദുരൂഹ മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നതാണ്. മരിച്ചവരില്‍ ഒരാള്‍ തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നല്‍കിയത് ഇദ്ദേഹമാണെന്ന് സലിം ദേളി പറയുന്നു.

ചെമ്പരിക്ക ഖാസിയെ കൊന്ന് കടലിലെറിഞ്ഞത് കൂടെ നടക്കുന്നവര്‍ തന്നെയെന്ന് പേരമകന്‍
X

കാസര്‍കോഡ്: ചെമ്പരിക്ക ഖാസിയും സമസ്ത(ഇകെ വിഭാഗം) സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൊന്നു കടലിലെറിഞ്ഞത് കൂടെ നടക്കുന്നവര്‍ തന്നെയാണെന്നും ഖാസിയുടെ പേരമകന്‍ സലിം ദേളി. ഇ കെ വിഭാഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളുമായാണ് എസ്‌കെഎസ്എസ്എഫ് റൈറ്റേഴ്‌സ് ഫോറം അംഗമായിരുന്ന സലിം ദേളി ഫേസ്ബുക്കിലൂടെ തുറന്നടിച്ചിട്ടുള്ളത്. ദീര്‍ഘമായ കുറിപ്പില്‍ കൊലപാതകത്തിനു പിന്നിലുള്ളവരെ കുറിച്ച് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഖാസിയുടെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് 2019 മാര്‍ച്ച് 10ന് സമസ്ത കോഴിക്കോട്ട് നടത്തിയ പ്രതിഷേധ സമ്മേളന നഗരിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ സമസ്ത നടപടിയെടുത്തതിനു പിന്നാലെയാണ് സലിം ദേളിയുടെ പരസ്യവിമര്‍ശനം. സമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളിച്ചതിനാണ് ഖാസിയുടെ പേരമക്കളും സമസ്തയുടെ പോഷകസംഘടനകളിലെ സജീവ പ്രവര്‍ത്തകരുമായ റാശിദ് ഹുദവി, സലീം ദേളി, സാബിര്‍ ദേളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തത്. ഇവരെ സംഘടനയില്‍ നിന്നും സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സലിം ദേളി ഖാസിയുടെ മരണത്തിലെ കൂടുതല്‍ തെളിവുകളും നിരത്തുന്നുണ്ട്.

''സി എം ഉസ്താദിനെ കൊന്നു കടലില്‍ എറിഞ്ഞത് മറ്റാരുമല്ല. കൂടെ നടന്നവര്‍ തന്നെയാണ്. ഒരു സാധാരണക്കാരന് സി എം ഉസ്താദിനെ ഭയപ്പെടേണ്ടി വന്നിട്ടില്ല. സ്ഥാപനത്തിലും തന്റെ ഖളാഇന്റെ പരിധിയിലും നീതി നടപ്പാക്കിയ അദ്ദേഹത്തെ എന്തിനാണ് സാധാരണക്കാര്‍ വെറുക്കുന്നത്?. അതിന്റെ ഒരാവശ്യവും ഇന്നേവരെ ഉണ്ടായിട്ടില്ല. ഞങ്ങളാരും ആദ്യം കൊലപാതകികളെ കുറിച്ചുള്ള സൂചനകളില്‍ വിശ്വസിച്ചിരുന്നില്ല. പിന്നീട് വിശ്വസിക്കേണ്ടി വന്നു. അകലെനിന്ന് കളി കാണാതെ അകത്തിരുന്ന് കളി കണ്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇവിടെയെന്നും ഇസ്‌ലാം ഓണ്‍ വെബ് സബ് എഡിറ്ററുമായ സലിം ദേളി അദ്ദേഹം പറയുന്നു. ''ഉസ്താദിന്റെ മയ്യിത്ത് കട്ടിലില്‍ കിടക്കുമ്പോള്‍ വീട് പൂട്ടിയ അവസ്ഥയിലാണ്. ആ വീട് സി എം ഉസ്താദ് പൂട്ടിയതാണെങ്കില്‍ വിരലടയാള പരിശോധകരെ കൊണ്ടുവന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാമായിരുന്നില്ലേ. പിന്നെ എന്തിനാണ് ഡിവൈഎസ്പി ഹബീബ് റഹ്മാന്‍ പൂട്ടുപൊളിക്കാന്‍ നേതൃത്വം നല്‍കിയത്?. എന്നും കടപ്പുറത്തെത്തുന്ന പൂഴി സംഘങ്ങളോട് അന്ന് പോലിസ് ചെക്കിങ്ങുണ്ടെന്നു പറഞ്ഞത് ആരായിരുന്നു?. അന്ന് രാത്രി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ടായിരുന്നു. പാതിരാ നേരത്ത് ഒരു വെളുത്ത കാര്‍ കണ്ടവരുമുണ്ട്. ഒരലര്‍ച്ച പ്രദേശവാസികള്‍ കേട്ടതായി മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊക്കൊ അന്വേഷണം കൃത്യമായി നടത്തിയില്ലെന്നും ആരോപിക്കുന്നു.

സിഎം മൗലവിയുടേത് അപകടമരണമാണെന്നു സംശയിക്കുന്നവരോട് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണാല്‍ എങ്ങനെ മുറിവുകള്‍ എങ്ങനെ സംഭവിച്ചു?. കണ്ണിന്റെ മൂലയില്‍ എങ്ങനെ മുറിവുണ്ടായി?. വെള്ളത്തില്‍ വീഴുമ്പോള്‍ എങ്ങനെയാണ് ഒരാളുടെ കഴുത്തെല്ല് പൊട്ടുക?. കുറ്റിക്കാട്ടില്‍ വലിച്ചിചിഴച്ച് കൊണ്ടുപോവുമ്പോഴുണ്ടാവുന്ന മുറിവ് എങ്ങനെയാണ് കാലില്‍ പറ്റിയത്?. എങ്കില്‍ വഴുതി വീണു പോവുന്ന, നന്നായി നീന്താനറിയുന്ന, പ്രദേശവാസിയായ, കടലിനെക്കുറിച്ച് എല്ലാം മനസ്സിലാക്കിയ ഒരാള്‍ രക്ഷപ്പെടുകയല്ലേ വേണ്ടത്?. കടലില്‍ വീണ് കഴുത്തെല്ല് പൊട്ടിയ എത്ര സംഭവമാണ് കേരളത്തില്‍ ഇതിനകം റിപോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നിങ്ങനെ തുടരുന്നു. മരണം ആത്മഹത്യയല്ലെന്ന് ഉറപ്പിക്കാനുള്ള കാരണങ്ങളായി പറയുന്നത് ഇവയാണ്: 1. നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം ബാലിശമാണ്. 2. പരസഹായമില്ലാതെ സി എം ഉസ്താദിന് 900 മീറ്റര്‍ നടക്കാനും അവിടുന്ന് പാറക്കെട്ട് ചാടിക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്താനുമാവില്ല. 3. 76 വയസ്സായ ഉസ്താദിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് 6 മാസം മുമ്പ് മേജര്‍ സര്‍ജറി കഴിഞ്ഞ സ്ഥിതിക്ക്. 4. കണ്ണടയും തലപ്പാവും ധരിക്കാതെ ഉസ്താദ് പുറത്തിറങ്ങാറില്ല. അവ രണ്ടും റൂമിലാണ് കണ്ടെത്തിയത്.5. ആത്മഹത്യ വാദത്തിനായി സിബിഐ പറയുന്ന കാരണം കരളിനേറ്റ ഒരു മാരകമായ രോഗമാണ്. അതേസമയം ഇതുവരെ വേദന സംഹാരികള്‍ ഉപയോഗിച്ചതായി സിബിഎ ഒരിടത്തും പറയുന്നില്ല. 6. പാറക്കെട്ടുകള്‍ ഉള്ള കടലിലേക്ക് ചാടിയതാണങ്കില്‍ തലയ്‌ക്കോ, മുന്‍ഭാഗത്തോ അല്ലെങ്കില്‍ പിന്‍ ഭാഗത്ത് നട്ടെല്ലിനോ ചതവ് പറ്റേണ്ടതായിരുന്നു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇത്തരം യാതൊരു ചതവും കണ്ടെത്തിയില്ല. 7. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്ക് ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ല് പൊട്ടാന്‍ സാധ്യത ഇല്ല. 8. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയ കണ്ണിന്റെ രണ്ട് വഷത്തെയും മുറിവുകള്‍, കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. അതും രക്തം കട്ടകെട്ടിയ രൂപത്തിലുള്ള പരിക്ക്. 9. കഴുത്തിനുള്ള പരിക്ക് അകത്തെ എല്ല് പൊട്ടിയതാണ്. ഇത് ചാടുമ്പോള്‍ പൊട്ടിയതാണെങ്കില്‍ കറസ്‌പോണ്ടന്റിങ് പരിക്കികളും തലയ്‌ക്കോ മറ്റോ ഉണ്ടാവേണ്ടതാണ്. 10. പാറയില്‍ കാണപ്പെട്ട ചെരുപ്പ്, വടി, ടോര്‍ച്ച് വളരെ ഭദ്രമായി അടക്കിവച്ചതായാണ് കാണപ്പെട്ടത്(കൊണ്ടുവച്ചത് പോലെ).

ഖാസിയുടേത് കൊലപാതകമാണെന്നു കരുതാനും നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. അതില്‍ ഗുരുതരമായ മറ്റൊരു ആരോപണം, ഖാസിയുടെ മരണത്തിനു പിന്നാലെ നടന്ന രണ്ടു ദുരൂഹ മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നതാണ്. മരിച്ചവരില്‍ ഒരാള്‍ തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നല്‍കിയത് ഇദ്ദേഹമാണെന്ന് സലിം ദേളി പറയുന്നു. ഒരുദിവസം രാത്രി മകളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ റോഡരികില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റൊരാള്‍ കാണിയ മഹ്മൂദ് എന്നയാളാണ്. ചെമ്പരിക്ക ഖാസിയുടെ ഫോണിലേക്ക് അവസാനം വിളിച്ചത് ഇദ്ദേഹമാണ്. ഈ മരണങ്ങളൊന്നും സിബിഐ ഗൗരവത്തിലെടുത്തില്ലെന്നും സലിം കുറ്റപ്പെടുത്തുന്നു. കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്ന വ്യക്തി രാത്രി മൂന്നുമണിക്ക് വെളുത്ത കാര്‍ കണ്ടതായി സാക്ഷിമൊഴി നല്‍കിയിട്ടുണ്ടെങ്കിലും തുടരന്വേഷണം നടന്നില്ലെന്നും ആരോപിക്കുന്നുണ്ട്. ''അന്നേദിവസം തന്നെ രാത്രി ഒരാളുടെ അലര്‍ച്ച കേട്ടതായി അയല്‍വാസി സ്ത്രീയുടെ സാക്ഷിമൊഴിയുണ്ട്. സ്ഥിരമായി മണല്‍ കടത്തുന്ന കടപ്പുറത്ത് അന്ന് മാത്രം മണല്‍കടത്തിന് ആരും വന്നിട്ടില്ല. അന്ന് അസാധാരണമായി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചക്കപ്പെട്ടിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് അറസ്റ്റ് നടക്കുമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് സിബിഐ ഓഫിസര്‍ ലാസര്‍ സ്ഥലം മാറ്റപ്പെട്ടത് ഉന്നതരുടെ ഇടപെടല്‍ മൂലം എന്ന് സംശയിക്കപ്പെടുന്നു. ലോക്കല്‍ പോലിസ് തെളിവുകള്‍ നശിപ്പിച്ചു. ഉസ്താദിന്റെ ചെരുപ്പ്, ഊന്നുവടി, ടോര്‍ച്ച് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നില്ല. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്നിട്ടില്ല. വിരലടയാള വിദഗ്ധര്‍ വളരെ വൈകിയാണെത്തിയത്. വീട്ടുകാരുടെ മൊഴിയെടുക്കാന്‍ വന്നത് തന്നെ 13 ദിവസങ്ങള്‍ കഴിഞ്ഞാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേസിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ജസ്റ്റിസ് കമാല്‍ പാഷ ഇത് കൊലപാതകമാണെന്നും പിന്നില്‍ വലിയ കളികള്‍ നടന്നിട്ടുണ്ടെന്നും സമസ്ത നേതാക്കളോട് നേരിട്ട് തന്നെ പറഞ്ഞിരുന്നുവെന്നും ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം കേസ് അട്ടിമറിക്കുകയാണെന്നും സലിം ആരോപിക്കുന്നു. കുടുംബ പ്രശ്‌നമാക്കാനും ആക്ഷന്‍ രൂപീകരിച്ച് ഒരൊറ്റ സമരം പോലും നടത്താത്തതുമെല്ലാം സംശയാസ്പദമാണ്. കൊലപാതകമാണെന്ന് ആദ്യം വിളിച്ചുപറഞ്ഞ എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസിയെ ഭീഷണിപ്പെടുത്തിയാളെക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും ഇത്രയും സ്വാധീനവും രാഷ്ട്രീയത്തില്‍ തന്നെ പിടിപാടും ഉണ്ടായിട്ടും 10 വര്‍ഷത്തിലേറെയായിട്ടും ഘാതകരെ കണ്ടെത്താനാവാത്തതിനു പിന്നില്‍ കൊലയാളി മാഫിയകള്‍ സമുദായത്തെ മുഴുവന്‍ വിലയ്ക്കു വാങ്ങിയതിനാലാണോയെന്നും ചോദ്യമെറിയുന്നുണ്ട്. മാത്രമല്ല, പ്രതിഷേധിച്ചവര്‍ക്കെതിരേ നടപടിയെടുത്തതിനെ സലിം ദേളി വിമര്‍ശിക്കുന്നു. അന്വേഷണത്തെ ഭയപ്പെടുന്നവരാണ് ഇതിനുപിന്നിലെന്നും യാതൊരു വിശദീകരണവും തേടാതെഏകപക്ഷീയമായാണ് നടപടിയെടുത്തതെന്നുംസലിം ദേളി വിമര്‍ശിക്കുന്നു. 2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക ഖാസി സി എം മൗലവിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.







Next Story

RELATED STORIES

Share it